|
||
![]() ഒരിക്കല്‍ അവര്‍ ഒരു ചെറിയ തടിക്കഷണം എടുത്ത് പഴന്തുണിയില്‍ പൊതിഞ്ഞ് മടിയില്‍ വച്ച് താരാട്ടു പാടിത്തുടങ്ങി: പൊന്നുമോനെ നീയുറങ്ങ്, കുഞ്ഞുമോനെ നീയുറങ്ങ്. കുയിലുറങ്ങി, മയിലുറങ്ങി മുയലുറങ്ങി, നീയുറങ്ങ് പൊന്നുമോനെ തെര്യോഷെച്ക്ക കണ്ണുപൂട്ടി നീ ഉറങ്ങ്. താരാട്ടു പാടിത്തീര്‍ന്നപ്പോള്‍ തടിക്കഷണം കോമളനായ ഒരു ബാലനായി മാറി. അവനാണ് തെര്യോഷെച്ക്ക. മിടുമിടുക്കനായി അവന്‍ വളര്‍ന്നു. വൃദ്ധന്‍ അവന് വെളുത്ത ചായമടിച്ച ഒരു വഞ്ചിയും ചുവന്ന നിറമുള്ള തുഴകളും ഉണ്ടാക്കി കൊടുത്തു. തെര്യോഷെച്ക്ക വഞ്ചിയില്‍ കയറി ഇരുന്നുകൊണ്ട് പറഞ്ഞു: വഞ്ചീ കളിവഞ്ചീ ദൂരെ പോകാം, വഞ്ചീ കളിവഞ്ചീ ദൂരെ പോകാം! വഞ്ചി അവനെ ദൂരെ കൊണ്ടുപോയി. തെര്യോഷെച്ക്ക അവിടെ മീന്‍ പിടിച്ചുകൊണ്ടിരുന്നു. അമ്മ അവന് കുടിക്കാന്‍ പാല്‍ കൊണ്ടുവരും. കരയില്‍ വന്നുനിന്ന് അമ്മ ഇങ്ങിനെ പറയുകയാണ് പതിവ്: പൊന്നുമോനെ തെര്യോഷെച്ക്ക ഓടി വായോ, പാല്‍ കുടിക്കാന്‍. ദൂരെനിന്ന് അമ്മയുടെ ശബ്ദം കേള്‍ക്കുന്ന തെര്യോഷെച്ക്ക കരയിലേക്കു മടങ്ങും. അമ്മ അവന്‍ പിടിച്ച മീന്‍ എടുത്തു കരയില്‍ വച്ചിട്ട്, അവന് ആഹാരവും ഒരു പുതിയ കുപ്പായവും കൊടുക്കും. അവന്‍ പിന്നേയും മീന്‍ പിടിക്കാന്‍ പോവും. ഒരു ദുര്‍ദ്ദേവത ഈ കാര്യം അറിഞ്ഞു. അവള്‍ കരയില്‍ വന്ന് ഭയങ്കര ശബ്ദത്തില്‍ വിളിച്ചു: പൊന്നുമോനെ തെര്യോഷെച്ക്ക ഓടിവായോ പാല്‍ കുടിക്കാന്‍. അത് തന്റെ അമ്മയുടെ ശബ്ദമല്ലെന്ന് തെര്യോഷെച്ക്കയ്ക്ക് മനസ്സിലായി. അവന്‍ പറഞ്ഞു: വഞ്ചീ വഞ്ചീ ദൂരെ പോകാം, എന്റമ്മയല്ല വിളിപ്പതിപ്പോള്‍! തന്റെ ഒച്ച തെര്യോഷെച്ക്കയുടെ അമ്മയുടേതുപോലെയാകാന്‍ വേണ്ടി ദുര്‍ദ്ദേവത ഒരു പുതിയ തൊണ്ട വച്ചുപിടിപ്പിക്കാന്‍ തീരുമാനിച്ചു. അവള്‍ ഒരു കൊല്ലനെ സമീപിച്ചു. കൊല്ലന്‍ വച്ചുകൊടുത്ത പുതിയ തൊണ്ടയുമായി അവള്‍ കരയില്‍ വന്നുനിന്ന് തെര്യോഷെച്കയുടെ അമ്മയുടെ ശബ്ദത്തില്‍ പാടി: പൊന്നുമോനെ തെര്യോഷെച്ക്ക ഓടിവായോ പാല്‍ കുടിക്കാന്‍. അമ്മയുടെ ശബ്ദമാണെന്ന് വിചാരിച്ച് തെര്യോഷെച്ക്ക കരയിലെത്തി. ദുര്‍ദ്ദേവത അവനെ പിടിച്ച് ഒരു ചാക്കില്‍ കെട്ടി രണ്ടു കോഴിക്കാലുകളില്‍ ഉറച്ചുനില്‍ക്കുന്ന തന്റെ കുടിലിലേയ്ക്കു കൊണ്ടുപോയി. തെര്യോഷെച്ക്കയെ പൊരിച്ചുവയ്ക്കണമെന്ന് മകള്‍ അലോന്‍കയോട് പറഞ്ഞിട്ട്, അവള്‍ എന്തോ ആവശ്യത്തിനു പുറത്തു പോയി. ![]() 'നീ ഈ ചട്ടുകത്തില്‍ കയറി ഇരിക്ക്.' അവന്‍ ചട്ടുകത്തില്‍ കയറി ഇരുന്നിട്ട് കൈകാലുകള്‍ ഇരുവശത്തേക്കും നീട്ടിവച്ചതുകൊണ്ട് അലോന്‍കയ്ക്ക് അവനെ ചൂളയിലേക്ക് എടുത്തുവയ്ക്കാന്‍ കഴിഞ്ഞില്ല. 'ഇങ്ങിനെയല്ല ഇരിക്കേണ്ടത്,' അലോന്‍ക പറഞ്ഞു. 'പിന്നെ എങ്ങിനെ ഇരിക്കണം? നീ ഒന്നു കാണിച്ചുതരൂ,' തെര്യോഷെച്ക്ക ആവശ്യപ്പെട്ടു. 'പൂച്ചയും പട്ടിയും ഉറങ്ങുന്നതു കണ്ടിട്ടില്ലേ? അതുപോലെ കിടന്നാല്‍ മതി.' 'എനിക്കു മനസ്സിലായില്ല. നീ ഒന്നു കാണിച്ചുതരൂ.' അലോന്‍ക ചട്ടുകത്തില്‍ കയറി ഇരുന്നു. തെര്യോഷെച്ക്ക ഞൊടിയിടകൊണ്ട് അവളെ ചൂളയിലേക്കു തള്ളി, അതിന്റെ മൂടി അടച്ചു. അതു കഴിഞ്ഞ് അവന്‍ പുറത്തുപോയി ഒരു കൂറ്റന്‍ ഓക്കുമരത്തിന്റെ മുകളില്‍ കയറി ഇരുന്നു. ദുര്‍ദ്ദേവത തിരിച്ചുവന്നു. അവള്‍ ചൂളയുടെ മൂടി തുറന്ന് പൊരിഞ്ഞിരിക്കുന്ന അലോന്‍കയെ തിന്നു. പിന്നീടു പുറത്തുവന്ന് പുല്ലില്‍ കിടന്നുരുണ്ടുകൊണ്ട് അവള്‍ പറഞ്ഞു: 'ഞാന്‍ തെര്യോഷെച്ക്കയെ ചുട്ടുതിന്നിട്ട് കൂത്താടുകയാണ്!' അപ്പോള്‍ ഓക്കുമരത്തിന്റെ മുകളില്‍ നിന്ന് തെര്യോഷെച്ക്ക പറഞ്ഞു: 'അലോന്‍കയെ ചുട്ടുതിന്നിട്ടാണ് നീ കൂത്താടുന്നത്!' ദുര്‍ദ്ദേവത പറഞ്ഞു: 'ഓക്കിലകളുടെ ശബ്ദമായിരിക്കും ഞാന്‍ കേട്ടത്!' അവള്‍ പല്ലവി ആവര്‍ത്തിച്ചു: 'ഞാന്‍ തെര്യോഷെച്ക്കയെ ചുട്ടുതിന്നിട്ട് കൂത്താടുകയാണ്!' തെര്യോഷെച്ക്ക വീണ്ടും പറഞ്ഞു: 'അലോന്‍കയെ ചുട്ടുതിന്നിട്ടാണ് നീ കൂത്താടുന്നത്!' ദുര്‍ദ്ദേവത മുകളിലേക്കു നോക്കി. ഓക്കുമരത്തിന്റെ മുകളില്‍ തെര്യോഷെച്ക്ക ഇരിക്കുന്നു. അവള്‍ ഓക്കുമരത്തിന്റെ ചുവട് കരണ്ടുതുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ അവളുടെ മുന്‍വശത്തെ രണ്ടു പല്ലുകള്‍ ഒടിഞ്ഞു. ഉടന്‍ കൊല്ലന്റെ അടുത്തുചെന്ന് അവള്‍ പറഞ്ഞു: 'കൊല്ലാ, കൊല്ലാ, രണ്ട് ഇരുമ്പുപല്ലുകള്‍ വച്ചു താ!' കൊല്ലന്‍ രണ്ട് ഇരുമ്പുപല്ലുകള്‍ വച്ചുകൊടുത്തു. ദുര്‍ദ്ദേവത തിരിച്ചുവന്ന് ഓക്കുമരം കരണ്ടുതുടങ്ങി. കുറെ കഴിഞ്ഞപ്പോള്‍ താഴത്തെ രണ്ടു പല്ലുകള്‍ ഒടിഞ്ഞു. അവള്‍ പിന്നേയും കൊല്ലന്റെ അടുത്തേയ്‌ക്കോടി. 'കൊല്ലാ, കൊല്ലാ, രണ്ട് പല്ലുകള്‍കൂടി ഉണ്ടാക്കി താ!' കൊല്ലന്‍ രണ്ട് ഇരുമ്പുപല്ലുകള്‍ കൂടി ഉണ്ടാക്കി കൊടുത്തു. അവള്‍ തിരിച്ചുവന്ന് കൂടുതല്‍ ശക്തിയോടെ ഓക്കുമരം കരണ്ടുതുടങ്ങി. തെര്യോഷെച്ക്ക എന്തു ചെയ്യും? പെട്ടെന്ന് ഒരു പറ്റം വാത്തകള്‍ പറന്നുപോകുന്നത് അവന്‍ കണ്ടു. അവന്‍ അവരോടു പറഞ്ഞു: 'എന്റെ പൊന്നു വാത്തകളെ, എന്നെ ചിറകിലേറ്റി ഇവിടന്ന് കൊണ്ടുപോയി അച്ഛനമ്മമാരുടെ അടുത്താക്കിത്തരൂ!' എന്നാല്‍ വാത്തകള്‍ പറഞ്ഞത് ഇങ്ങിനെയാണ്: ![]() തെര്യോഷെച്ക്കയെ നോക്കി കൊതിയോടെ ചുണ്ടനക്കിക്കൊണ്ട് ദുര്‍ദേവത ആ സമയമത്രയും തടി കരണ്ടുകൊണ്ടിരിക്കയായിരുന്നു..... മറ്റൊരു പറ്റം വാത്തകള്‍ പറന്നുപോയി. തെര്യോഷെച്ക്ക വീണ്ടും അപേക്ഷിച്ചു: 'എന്റെ പൊന്നു വാത്തകളെ, എന്നെ ചിറകിലേറ്റി ഇവിടന്ന് കൊണ്ടുപോയി അച്ഛനമ്മമാരുടെ അടുത്താക്കിത്തരൂ!' വാത്തകളുടെ മറുപടി ഇതായിരുന്നു: 'ഗ-ഗ-ഗ! പുറകെ ഒരു വാത്തക്കുഞ്ഞു വരുന്നുണ്ട്. അത് നിന്നെ വീട്ടിലെത്തിക്കും.' ദുര്‍ദ്ദേവത കരണ്ടുകരണ്ട് മരം ഒടിഞ്ഞുവീഴാറായി. വിരൂപനായ ഒരു വാത്തക്കുഞ്ഞ് അപ്പോഴാണ് പറന്നുവന്നത്. തെര്യോഷെച്ക്ക അതിനോട് അപേക്ഷിച്ചു: 'എന്റെ പൊന്നു വാത്തക്കുഞ്ഞേ! എന്നെ നിന്റെ ചിറകിലേറ്റി അച്ഛനമ്മമാരുടെ അടുത്തെത്തിക്കൂ!' വാത്തക്കുഞ്ഞിന് തെര്യോഷെച്ക്കയോട് അനുകമ്പ തോന്നി. അത് അവനെ അവന്റെ വീടിനു മുമ്പില്‍ കൊണ്ടിറക്കി. റഷ്യന്‍ ആചാരമനുസരിച്ച് തെര്യോഷെച്ക്കയുടെ ഓര്‍മ്മയ്ക്കായി അവന്റെ അമ്മ ദോശ ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവര്‍ അച്ഛനെ മേശയ്ക്കടുത്തേക്ക് ക്ഷണിച്ചു. ഇരുവരും ദോശ പങ്കുവച്ചുതുടങ്ങി: 'ഇതാ ഒന്ന് നിങ്ങള്‍ക്ക്, ഒന്നെനിക്ക്.' തെര്യോഷെച്ക്ക പുറത്തുനിന്ന് വിളിച്ചു ചോദിച്ചു: 'എനിക്കുള്ള ദോശ എവിടെ?' ആരാണ് പുറത്ത് സംസാരിക്കുന്നതെന്നറിയാന്‍ അമ്മ അച്ഛനെ മുറ്റത്തേക്കയച്ചു. മുറ്റത്തു വന്ന വൃദ്ധന്‍ മകനെയാണു കണ്ടത്. അയാള്‍ ഉടന്‍തന്നെ അവനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അമ്മയും അച്ഛനും തെര്യോഷെച്കയെ കെട്ടിപ്പിടിച്ച്, ആനന്ദാശ്രുക്കള്‍ പൊഴിച്ചു. അവര്‍ വിരൂപനായ വാത്തക്കുഞ്ഞിന് ധാരാളം തീറ്റ കൊടുത്തു. അതിന് ആരോഗ്യവും ശക്തിയും വീണ്ടുകിട്ടിയ ശേഷമാണ് അവര്‍ അതിനെ വിട്ടയച്ചത്. ആ വാത്തക്കുഞ്ഞ് പറ്റത്തിന്റെ നായകനായിത്തീര്‍ന്നു. അത് പലപ്പോഴും തെര്യോഷെച്ക്കയെ ഓര്‍ക്കാറുണ്ടായിരുന്നു. (വിശ്വോത്തര റഷ്യന്‍ ബാലകഥകള്‍ എന്ന പുസ്തകത്തില്‍ നിന്ന്) |
മന്ദാരകുന്ദകരവീരലവംഗപുഷ്പൈഃ ത്വാം ദേവി! സന്തതമഹം പരിപൂജയാമി ജാതീജപാബകുളചമ്പകകേതകാദി നാനാവിധാനി! കുസുമാനി ച തേഽർപ്പയാമി. വിദ്യാര്‍ത്ഥികള്‍ക്കു് പ്രയോജനപ്പെടുന്ന കുറെ അറിവുകള്‍ വിവിധ ബ്ലോഗുകളില്‍ നിന്നു് ശേഖരിച്ചതാണു്.ഗൂഗി വാ തി ഓംഗോ,യൂ റി നഗിബേല് തുടങ്ങിയവരെക്കുറിച്ചു് ക്ലാസ്സെടുക്കുവാന്‍ റഫര്‍ ചെയ്തതു് പിന്നീടും ഉപകരിക്കുമെന്നു തോന്നി.കൂടെ ഹരിശ്രീയിലും വീദ്യാരംഗത്തിലും ചേര്‍ത്ത കുറെ സ്വന്തംപോസ്റ്റുകളും...
2012, മാർച്ച് 31, ശനിയാഴ്‌ച
|
||
![]() 'പഥേര്‍ പാഞ്ജലി'യുടെ അവസാനഭാഗത്തെ ഒരു സീന്‍ ഇങ്ങനെയാണ്: മഴ. വലിയൊരു ചേനയില ചൂടി സര്‍ബോജയ മഴയിലൂടെ വരുന്നു. കുളത്തിനരികെയുള്ള വഴിയില്‍ ഒരു തേങ്ങ വീണുകിടക്കുന്നത് സര്‍ബോജയയുടെ കണ്ണില്‍ പെടുന്നു. അതിനു മുന്നില്‍നിന്ന് പരിഭ്രമത്തോടെ ചുറ്റിലും നോക്കി തന്നെയാരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം സര്‍ബോജയ പെട്ടെന്ന് കുനിഞ്ഞ് തേങ്ങയെടുത്ത് സാരികൊണ്ട് അത് മറച്ചുപിടിച്ച് തിടുക്കത്തില്‍ വീട്ടിലേക്ക് നടക്കുന്നു. ബിഭൂതിഭൂഷണ്‍ ബന്ദ്യോപാധ്യായയുടെ നോവലില്‍നിന്ന് സത്യജിത്‌റേ അതേപടി സ്വീകരിച്ച ഒരു സീനല്ലതന്നെ ഇത്. നോവലിലെ ഒട്ടനേകം പരാമര്‍ശങ്ങളും വിശദാംശങ്ങളും തിരക്കഥ തയ്യാറാക്കവെ ഒഴിവാക്കിയ റേ ചലച്ചിത്ര വ്യാഖ്യാനത്തിന്ന് ആവശ്യമെന്നു തോന്നിയ ചില സൂക്ഷ്മ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുമുണ്ടായി. സര്‍ബോജയയുടെ നിസ്സഹായത വെളിപ്പെടുത്താനായി റേ ചിത്രീകരിച്ച അതീവ സരളവും ഹ്രസ്വവുമായ സീന്‍ അക്കൂട്ടത്തിലൊന്നാണ്.ഹരിഹറിന്റെ കുടുംബത്തിന് പേരമരങ്ങളും ഞാറകളും മാവുകളും തെങ്ങുകളുമുള്ള ഒരു തോപ്പ് ഉണ്ടായിരുന്നു. അത് അന്യാധീനപ്പെടാന്‍ ഇടയാക്കിയത് മുന്നൂറ് രൂപയുടെ കടമാണ്. നഷ്ടപ്പെട്ട തോപ്പിനെയോര്‍ത്ത് സര്‍ബോജയ ദുഃഖിക്കുന്നുണ്ട്. ഒരു സന്ദര്‍ഭത്തില്‍ കൊട്ടക്കണക്കിന് മാങ്ങയും തേങ്ങയും ഞാറയും പേരയ്ക്കയും കൊണ്ടുപോകുന്നത് സര്‍ബോജയയുടെ കണ്‍മുന്നിലൂടെയാണ്. ദുര്‍ഗ ഒരു പേരയ്ക്ക പറിച്ചാല്‍ ഷിജൊബാവു വിളിച്ചുകൂവാന്‍ തുടങ്ങും. 'പഥേര്‍ പാഞ്ജലി' തുടങ്ങുന്നതുതന്നെ പേരയ്ക്ക പറിച്ച ആറു വയസ്സുകാരി ദുര്‍ഗയോട് ഷിജൊബാവു കയര്‍ക്കുന്നതോടെയാണ്. ദുര്‍ഗ ഓടിയകലുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഷിജൊബാവുവിന്റെ വീട്ടില്‍നിന്ന് ഒരു നെക്‌ലേസ് മോഷണം പോയപ്പോള്‍ ദുര്‍ഗ ആരോപണവിധേയയാകുന്നത് തോപ്പില്‍ നടത്തിയ ചെറിയ മോഷണങ്ങളുടെ പശ്ചാത്തലത്തിലാണ്. ഷിജൊബാവു ചോദ്യം ചെയ്യാനായി പിടികൂടുമ്പോള്‍ ദുര്‍ഗയുടെ കയ്യില്‍ എന്തോ ഉണ്ട്. കോപാക്രാന്തയായി അടിക്കാനോങ്ങുന്ന ഷിജൊ അമ്മായിയുടെ പിടിയില്‍നിന്ന് സര്‍ബോജയ ദുര്‍ഗയെ മാറ്റി അവളുടെ കൈപ്പിടിയില്‍ എന്താണെന്നു നോക്കുന്നു. ഉണങ്ങിയ ഞാറപ്പഴങ്ങളാണ്. അവ തന്റെ തോപ്പില്‍നിന്ന് മോഷ്ടിച്ചതാണെന്ന് ഷിജൊബാവു പറയുമ്പോള്‍ സര്‍ബോജയ ചോദിക്കുന്നു: എല്ലാ പഴത്തിലും പേരെഴുതി വച്ചിട്ടൊന്നുമില്ലല്ലോ. അവളൊരു കുട്ടിയല്ലേ. കുറച്ചു പഴമെടുത്തെന്നു കരുതി ഇത്ര കാര്യമാക്കേണ്ടതുണ്ടോ? തുടര്‍ന്ന് ഷിജൊബാവു പറയുന്ന അപമാനവാക്കുകള്‍ സര്‍ബോജയ ഏറ്റുവാങ്ങുന്നത് ഒരു പ്രഹരം പോലെയാണ്. അവര്‍ ദേഷ്യംകൊണ്ട് കിതയ്ക്കുന്നു. പശ്ചാത്തലത്തില്‍ ചെണ്ടയില്‍നിന്നുള്ള സംഗീതം ഉയരുന്നതിനിടയില്‍ അവള്‍ ദുര്‍ഗയുടെ മുടിക്ക് പിടിച്ചുവലിക്കുന്നു. വൃദ്ധയായ പിഷി ഇടപെടുന്നുവെങ്കിലും അവര്‍ക്ക് സര്‍ബോജയയെ തടയാന്‍ കഴിയുന്നില്ല. വരാന്തയില്‍നിന്ന് അപു അമ്മയുടെ കലുഷമായ ഭാവം ശ്രദ്ധിക്കുന്നു. വേദനയാല്‍ പുളയുന്ന ദുര്‍ഗയെ പുറത്തേക്ക് തള്ളി സര്‍ബോജയ വാതില്‍ അടയ്ക്കുന്നു. പിന്നെ നാം കാണുന്നത് സങ്കടത്തോടെ നിശ്ശബ്ദയായിരുന്ന് വിങ്ങിപ്പൊട്ടുന്ന സര്‍ബോജയെയാണ്. പിഷി താഴെയിരുന്ന് ചിതറിക്കിടക്കുന്ന കളിസാധനങ്ങള്‍ പെറുക്കിയെടുത്ത് ദുര്‍ഗയുടെ കളിപ്പെട്ടിയില്‍ നിക്ഷേപിക്കുന്നു. മഴ പെയ്യുന്നതും സര്‍ബോജയ ചേനയില തലയ്ക്കുമീതെ പിടിച്ച് കുളത്തിനരികിലൂടെയുള്ള വഴിയില്‍ പ്രത്യക്ഷപ്പെടുന്നതും നിരവധി ദൃശ്യങ്ങള്‍ക്ക് ശേഷമാണ്. കടുത്ത ദാരിദ്ര്യത്തിലും തികഞ്ഞ അഭിമാനം പുലര്‍ത്തുന്ന സര്‍ബോജയ നാലുപാടും നോക്കി നിലത്ത് വീണുകിടക്കുന്ന തേങ്ങയെടുത്ത് സാരിത്തലപ്പുകൊണ്ട് മറച്ചുപിടിച്ച് ധൃതിയില്‍ വീട്ടിലേക്കു നടക്കുന്നത് കാണുമ്പോള്‍, ഒരു നിമിഷം, നമ്മുടെ ഉള്ളൊന്ന് പിടയ്ക്കുന്നു. പഥേര്‍ പാഞ്ജലി- അവസാനഭാഗം സത്യജിത് റായ് ![]() പ്രഭാതം. ഹരിഹര്‍ തന്റെ കണ്ണട ധരിച്ച്, വരാന്തയിലിരുന്ന് പഴയ കടലാസുകള്‍ പൊടിതട്ടി അടുക്കിവെക്കുകയാണ്. വീടിന്റെ മറ്റൊരു ഭാഗത്ത് നില്‍മോനിയുടെ ഭാര്യ, വീട്ടുസാമഗ്രികള്‍ അടുക്കിപ്പെറുക്കിവെക്കാന്‍ സര്‍വജയയെ സഹായിക്കുകയാണ്. ഹരിഹര്‍: ഖോക, അലമാരിയില്‍ ബാക്കിയുള്ളവയൊക്കെ എടുത്ത് പുറത്തെ ബഞ്ചില്‍ കൊണ്ടുചെന്നു വെക്ക്. സര്‍വജയ: സത്യം പറഞ്ഞാല്‍ ജ്യേഷ്ഠത്തിയമ്മേ, കഴിഞ്ഞ ഒരു കൊല്ലംകൊണ്ട് ഈ തറവാടുമായുള്ള എന്റെ ബന്ധം മുഴുവന്‍ തീര്‍ന്നപോലെയാണ് എനിക്ക് തോന്നുന്നത്. നിങ്ങളൊക്കെ ഉണ്ടായിരുന്നതുകൊണ്ട് എങ്ങനെയോ കഴിഞ്ഞുകൂടി. അതുകൂടി ഇല്ലായിരുന്നുവെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്നു ഞാന്‍ ആലോചിക്കാറുണ്ട്. നില്‍മോനിയുടെ ഭാര്യ: എന്താ ഈ പറയുന്നത്? ഞങ്ങള്‍ എന്തുചെയ്തുവെന്നാണ്? നിങ്ങളെ ഇവിടെത്തന്നെ നിര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ലല്ലോ? സര്‍വജയ: നിങ്ങളുടെ കുറ്റമല്ല. ജ്യേഷ്ഠത്തിയമ്മേ, ഞങ്ങളുടെ വിധിയാണ്. ഇവിടെ, ഈ നിശ്ചിന്തിപുരത്ത് മറ്റു മനുഷ്യരുമുണ്ടല്ലോ. സന്തോഷമായി കഴിയുന്നവര്‍! നില്‍മോനിയുടെ ഭാര്യ: ശരി. നിങ്ങള്‍ പുതിയ സ്ഥലത്ത് സന്തോഷത്തോടെ കഴിയാന്‍ ദൈവം സഹായിക്കട്ടെ! അല്ലാതെ ഞാനെന്തു പറയാന്‍? ചെറിയ യജമാനത്തിയുടെ ശബ്ദം കേള്‍ക്കുന്നതോടെ സര്‍വജയയും നില്‍മോനിയുടെ ഭാര്യയും തങ്ങളുടെ ശിരസ്സ് സാരിയുടെ അറ്റംകൊണ്ട് മറയ്ക്കുന്നു. ചെറിയ യജമാനത്തി: നീയെവിടെയാണ് വധു? ചെറിയ യജമാനത്തി കൈയില്‍ ഒരു കുട്ട മാമ്പഴവുമായി രണ്ടു സ്ത്രീകളും ഇരിക്കുന്നിടത്തേക്ക്. അവര്‍ അവരുടെ അരികെ ഇരിക്കുന്നു. മാമ്പഴം പേറിക്കൊണ്ടുവന്ന ആയാസംകൊണ്ട് ചെറുതായി കിതക്കുന്നുണ്ട്. സര്‍വജയ: ഇരിക്കാന്‍ ഒരു പീഠം കൊണ്ടുവരാം. ചെറിയ യജമാനത്തി: ഒന്നും വേണ്ട. ഇന്നലത്തെ കാറ്റില്‍ വീണ മാമ്പഴമാണ്. അത് നിങ്ങള്‍ക്ക് തരാമെന്നു കരുതി. യാത്രയില്‍ ഉപകരിക്കുമല്ലോ? സര്‍വജയ: അതുകൊണ്ടുവന്ന് ബുദ്ധിമുട്ടേണ്ടിയിരുന്നില്ല. ചെറിയ യജമാനത്തി: അതുകൊണ്ടെന്താ? ഇത്രയും കാലമായി ഞാന്‍ നിങ്ങള്‍ക്കൊന്നും തന്നിട്ടില്ല. കുറച്ച് മാമ്പഴത്തിന്റെ കാര്യം ഇത്ര പറയാനുണ്ടോ? നാളെയല്ലേ പോകുന്നത്? സര്‍വജയ: അതെ. നിങ്ങള്‍ക്ക് ഞങ്ങളോട് ദേഷ്യമായിരിക്കും. വിവരം നേരത്തെ അറിയിച്ചില്ലല്ലോ. ചെറിയ യജമാനത്തി: ഓ, ഇല്ല! എന്തിന് ദേഷ്യപ്പെടണം? നിങ്ങള്‍ പോകുന്നു എന്നു കേട്ടതുതന്നെ സന്തോഷം. ഒരിടത്തുതന്നെ കഴിച്ചുകൂട്ടുന്നത് വലിയ വിഷമമാണ്. (വെറ്റില വായിലിട്ട് ഗാംഭീര്യത്തോടെ ചവക്കുന്നു) ഞാനും കുറച്ചുകാലത്തേക്ക് ചന്ദ്രനാഥിലേക്ക് മാറി താമസിച്ചാലോ എന്നാലോചിക്കുകയാണ്. ഗ്രാമമുഖ്യര്‍ ഹരിഹറിനെ സന്ദര്‍ശിക്കാനായി എത്തുന്നു. കൂട്ടത്തില്‍ ബാദി മജൂംദാറും ചക്രവര്‍ത്തിയുമുണ്ട്. ബാദി കൂടുതല്‍ വൃദ്ധനായിരിക്കുന്നു. അപുവും ഹരിഹറുംകൂടി വലിയ ഒരു തകരപ്പെട്ടി എടുത്തുമാറ്റി എല്ലാവര്‍ക്കും ഇരിക്കാന്‍ സ്ഥലമുണ്ടാക്കുന്നു. നില്‍മോനി പിറകില്‍ തന്റെ ഹുക്കയും വലിച്ച് ഇരിക്കുകയാണ്. സംസാരിക്കുന്നതിനിടയില്‍ ഹരിഹര്‍ ജോലി തുടരുന്നു. അപു ഓരോ സാധനങ്ങളുമായി അകത്തുനിന്ന് പുറത്തേക്കും, പുറത്തുനിന്ന് അകത്തേക്കും വന്ന് പോയ്‌ക്കൊണ്ടിരിക്കുന്നു. ഹരിഹര്‍: ചക്രോത്തി മശായ്! വരൂ, ഇരിക്കൂ. ഒരു വൃദ്ധന്‍: നീയെന്തിനാ ഞങ്ങളോടീ മര്യാദയൊക്കെ കാണിക്കുന്നത്? അതൊന്നും വേണ്ട. ബാദി: (ശ്വാസം കഴിക്കാന്‍ വിഷമിച്ച്) ഒന്നരമാസമായി വയറിനസുഖം ബാധിച്ച് കിടപ്പായിട്ട്. ഇങ്ങോട്ടുവരാന്‍ പറ്റുമോ എന്നുതന്നെ സംശയമായിരുന്നു. ഇപ്പോഴാണ് ചക്രോത്തി പറഞ്ഞത് നീ കാശിയിലേക്ക് പോവുകയാണെന്ന്. ഹരിഹര്‍: അതെ. നാളെ വെളുപ്പിന് ഞങ്ങള്‍ പോവുകയാണ്. ബാദി: നാളെത്തന്നെ? ഹരിഹര്‍: അതെ. ബാദി: ഓ! പക്ഷേ, ഹരിഹര്‍-ശരിയായ ഒരു കാര്യമാണ് നീ ചെയ്യുന്നതെന്ന് വിചാരിക്കുന്നുണ്ടോ? നീ, രാജകേഷ്തുവിന്റെ മകന്‍, താരാകലങ്കാര്‍ മശായിയുടെ ചെറുമകന്‍. ഈ വീട് മൂന്നു തലമുറക്ക് ജന്മംകൊടുത്തതാണ്. ഗ്രാമത്തില്‍ പ്രായമായ ഞങ്ങളില്‍ ചിലരൊക്കെ ഇപ്പോഴുമുണ്ട്. നീ ഞങ്ങളുമായി ഇതിനെപ്പറ്റി വല്ലതും ആലോചിച്ചോ? ഏ...? ബാദി മജൂംദാര്‍ താന്‍ പറയുന്നത് ശരിയല്ലേ എന്ന മട്ടില്‍ നോക്കുന്നു. വൃദ്ധന്മാര്‍ എല്ലാവരും തലകുലുക്കുന്നുണ്ട്. ഹരിഹര്‍ താന്‍ ചെയ്തുകൊണ്ടിരുന്ന ജോലി തുടരുകതന്നെയാണ്. ഹരിഹര്‍: എന്ത് ആലോചിക്കാനാണ് മജൂംദാര്‍ ജ്യേഷ്ഠാ? വീട് എന്തുമാതിരിയായിരിക്കുന്നുവെന്ന് നിങ്ങള്‍ക്കുതന്നെ കാണാമല്ലോ? ഇനി അത് പുതുക്കി പണിയാനൊന്നും എനിക്ക് കഴിവില്ല. നിങ്ങളൊക്കെയുണ്ട്; എല്ലാവരും സഹായിക്കുമെന്നും അറിയാം. പക്ഷേ, എത്ര കാലത്തേക്ക്? കുറേ കാലമായി അതെ പതിനഞ്ച് കൊല്ലമായി. കടങ്ങളൊക്കെ വീട്ടി, സ്വസ്ഥമായിരിക്കണമെന്ന് ഞാന്‍ വിചാരിക്കുന്നു. ഇതില്‍നിന്ന് കുറച്ച് വിറ്റു തുലച്ചിട്ടെങ്കിലും അത് വീട്ടാമോ എന്നു നോക്കട്ടെ. ഞാന്‍ പ്രതീക്ഷിച്ചതൊന്നും നടന്നില്ല. അല്പമൊക്കെ എഴുതുമായിരുന്നു. ഈ കടലാസുകള്‍ നോക്കൂ, ചിതലരിച്ചുകഴിഞ്ഞു. മോനെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നുണ്ടായിരുന്നു. (അയാള്‍ നിരാശയോടെ തലകുലുക്കുന്നു). ഒന്നുമായില്ല. (നെടുവീര്‍പ്പിടുന്നു). എന്റെ മോള്‍ - (വീണ്ടും നിരാശയോടെ തലകുലുക്കുന്നു). അവള്‍ എന്നെ വിട്ടുപോയി. (ദുര്‍ഗയുടെ ഓര്‍മ കുടഞ്ഞുകളയുന്നതുപോലെ തലകുലുക്കുന്നു). ഞാന്‍ ഇവിടെനിന്ന് പോവുകതന്നെയാണ് നല്ലത്, മജൂംദാര്‍ ജ്യേഷ്ഠാ സ്വന്തം പിതൃഗൃഹം വിട്ടുപോകേണ്ട കാലം ചിലപ്പോള്‍ മനുഷ്യനുണ്ടാകും. കാശിയിലെത്തിയാല്‍ ഒന്നും ചെയ്യാനായില്ലെങ്കില്‍ കുളപ്പടവുകളിലിരുന്ന് മന്ത്രം ചൊല്ലുകയെങ്കിലും ആവാമല്ലോ... മുറിയിലെ പുസ്തക അലമാരകള്‍ കാലിയാക്കപ്പെട്ടുകഴിഞ്ഞു. പുറത്ത് ഹരിഹര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, അപു, ദുര്‍ഗ തന്റെ സ്വകാര്യസ്വത്തുകള്‍ സൂക്ഷിച്ചിരുന്ന അലമാരയുടെ മുമ്പില്‍ നില്‍ക്കുകയാണ്. അവന്‍ താഴത്തെ തട്ടില്‍ കയറിനിന്ന് എട്ടുകാലിവലകള്‍ നിറഞ്ഞ മുകള്‍ത്തട്ടിലേക്ക് കൈയെത്തിക്കുന്നു. അപുവിന്റെ കൈകള്‍ ഒരു ചിരട്ടയില്‍ തടയുന്നു. അവന്‍ അത് വലിച്ച് തട്ടി താഴെയിടുന്നു. എന്താണതെന്ന് നോക്കാനായി തിരിയുന്നു. പുറത്ത് പുരുഷന്മാര്‍ ഇപ്പോഴും സംസാരിക്കുന്ന ശബ്ദം കേള്‍ക്കാം. ഹരിഹര്‍: ...അല്ലെങ്കില്‍ പുരാണകഥകള്‍ പറഞ്ഞുകൊടുത്ത് എന്തെങ്കിലും സമ്പാദിക്കാം. ബാദി: ഹൂം...! ശരി. നീ പോവുകയാണ്. എപ്പോഴെങ്കിലും തിരിച്ചുവരുമല്ലോ? ഹരിഹര്‍: എന്നെ സംബന്ധിച്ചിടത്തോളം ഇനി തിരിച്ചുവരവില്ല. മുറിയില്‍ വീണുകിടക്കുന്ന ചിരട്ട. ഒരു മുത്തുമാല നിലത്തുവീഴുന്നതോടൊപ്പം ഒരെട്ടുകാലിയും പുറത്തുചാടുന്നു. അവന്‍ ഓടി ജനലിനടുത്തേക്ക്. അവന്‍ ജനലിലൂടെ പുറത്തുചാടി, മതിലിന്റെ ഇടിഞ്ഞവശത്തുകൂടെ, വീടിന് പിറകിലുള്ള, കുളത്തിനരികിലേക്ക് ഓടുന്നു. അപു മാല കുളത്തിലേക്ക് വലിച്ചെറിയുന്നു. അത് നേരിയശബ്ദത്തോടെ കുളത്തില്‍ വീണ്, താമരകള്‍ക്കിടയിലൂടെ അടിയിലേക്ക് താഴുന്നു. നേര്‍ത്ത അലകള്‍ കുളത്തില്‍. അപു വളരെ സമയം താന്‍ മാല എറിഞ്ഞുകളഞ്ഞ സ്ഥാനം നോക്കി നില്‍ക്കുന്നു. 19 ഹരിഹര്‍റേ തന്റെ പിതൃഭവനം വിട്ടുപോയിരിക്കുന്നു. മേല്‍ക്കൂരയില്ലാത്ത വീട്, ഭയാനകമായി നില്‍ക്കുന്നു. ഒഴിഞ്ഞ മുറ്റത്ത് ചടഞ്ഞുകൂടിക്കിടക്കുന്ന നായ. വരാന്തയുടെ ഇടിഞ്ഞുതകര്‍ന്ന ഭാഗത്തുനിന്ന് ഒരു പാമ്പ് സാവധാനം ഇഴഞ്ഞ് പുറത്തുവരുന്നു. അത് കിടപ്പറ വാതിലിനടുത്തേക്ക് ഇഴഞ്ഞ് മുറിയില്‍ കയറി അപ്രത്യക്ഷമാകുന്നു. റോഡിലൂടെ ഒരു കാളവണ്ടി സാവധാനം നീങ്ങുകയാണ്. പിറകില്‍ കൊളുത്തിയിട്ടിരിക്കുന്ന ചില്ലുവിളക്ക്. വണ്ടിക്കുള്ളില്‍ അപു, സര്‍വജയ, ഹരിഹര്‍. സര്‍വജയ സാരി വായില്‍ തിരുകി കരച്ചിലടക്കാന്‍ പണിപ്പെടുകയാണ്. അല്പനിമിഷങ്ങള്‍ക്കുശേഷം അവള്‍ തലകുനിച്ച് നിശ്ശബ്ദമായി കരയുന്നു. ഹരിഹര്‍ ഒരു നിമിഷം അവളെ നോക്കി തലതിരിക്കുന്നു. അയാള്‍ താന്‍ പിന്നിട്ടുപോന്ന പാതയിലേക്ക് ദൃഷ്ടികള്‍ ഉറപ്പിച്ച് ഇരിക്കുകയാണ്. മങ്ങിവരുന്ന പ്രകാശത്തില്‍ അയാളുടെ മുഖത്ത് നിറഞ്ഞുകവിയുന്ന വിഷാദം കാണാം. കാളവണ്ടി നീങ്ങിക്കൊണ്ടിരിക്കെ അയാളുടെ മുഖം ശാന്തമാകുന്നു. (അപുത്രയ(3 തിരക്കഥകള്‍)ത്തില്‍ നിന്ന്) |
കോവിലനുമായി മാതൃഭൂമി വാരാന്തപ്പതിപ്പിന് വേണ്ടി എം.പി. സുരേന്ദ്രന്‍ നടത്തിയ അഭിമുഖം.
![]() പട്ടിണിയില്‍നിന്ന് രക്ഷപ്പെടാന്‍, പട്ടാളത്തിലേക്ക് പോകുമ്പോള്‍, രാത്രി 'തറവാടി'ന്റെ കയ്യെഴുത്തുപ്രതി കൂട്ടുകാരന്റെ കയ്യില്‍ കൊടുത്തു. ''ഇതു മംഗളോദയത്തില്‍ എത്തിക്കണം.'' ജബല്‍പുരിലെ പട്ടാളക്യാമ്പില്‍ പട്ടിണിയേക്കാള്‍ ക്രൂരമായ കഷ്ടപ്പാടുകള്‍. സ്വയംവെടിവെച്ച് മരിക്കാന്‍ ഉറച്ചു. തോക്കും തിരയും എപ്പോഴും കിട്ടില്ല. രാത്രി കാവല്‍നില്‍ക്കുമ്പോള്‍ തോക്കും അഞ്ചു തിരയും കിട്ടും. പകല്‍ ഉന്മാദിയെപോലെ കടന്നുപോയി. സന്ധ്യയ്ക്ക് സി.ജെ. തോമസിന്റെ കത്ത്. 'കഥ' എന്ന മാസികയില്‍ 'തറവാട്' ചേര്‍ത്തിട്ടുണ്ട്. കഥാകൃത്തിന്റെ അനുവാദംകൂടാതെ കഥ പ്രസിദ്ധീകരിക്കുകയെന്ന സ്വാതന്ത്ര്യം കാണിച്ചതിന് ക്ഷമിക്കണം.'' കഥയെഴുതാന്‍ വേണ്ടി അന്ന് ജീവിതത്തിലേക്ക് മടങ്ങിവന്ന കണ്ടാണിശ്ശേരി വട്ടംപറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്ന വി.വി. അയ്യപ്പന്‍. പിന്നെ എഴുത്തിലൂടെ വിനീതന്‍ വി. അയ്യപ്പനായി, കോവിലനായി.കോവിലനു പിന്നിലും കഥയുണ്ട്. അതിലെ 'പ്രതി'യും സി.ജെ. തന്നെ. ഒരുനാള്‍ സി.ജെ. കത്തയയ്ക്കുന്നു. അതില്‍ എന്‍.വി. കൃഷ്‌നവാര്യരുടെ ഒരു കത്തിന്റെ ഭാഗം ഒട്ടിച്ചുചേര്‍ത്തിട്ടുണ്ട്. അതിങ്ങനെ: ''അയ്യപ്പനോട് ഒരു തൂലികാനാമം കണ്ടെത്താനും കഥകള്‍ മാതൃഭൂമിക്കയച്ചുതരാനും പറയൂ.'' മനസ്സു വെളിച്ചപ്പെട്ടു. പേരുകള്‍ പലതും വന്ന വഴിക്കുപോയി. ഒരു ദ്രാവിഡനാണല്ലോ എന്ന അഭിമാനം എപ്പോഴുമുണ്ടായിരുന്നു. 'കോവലന്‍ ' എന്നായാലോ എന്നു തോന്നി. സ്വന്തം നിലയ്‌ക്കൊന്നു മാറ്റി കോവിലന്‍. അതിനു മുമ്പ് പുസ്തകമെഴുതി പ്രസിദ്ധീകരിച്ചത് വിനീതന്‍ വി. അയ്യപ്പന്‍ എന്ന പേരിലായിരുന്നു. വി.വി. അയ്യപ്പനെന്ന കോവിലന്‍ ഇപ്പോഴും പുല്ലാനിക്കുന്നിനരികിലുണ്ട്. അരിയന്നൂരിലെ ഹരികന്യകാക്ഷേത്രത്തിന്റെ നടവഴിയില്‍, 86 വര്‍ഷങ്ങള്‍ പിന്നിട്ട ആ ജീവിതം, മുന്നിലേക്ക് നോക്കുന്നു. ''മനസ്സുനിറയെ ജീവിതങ്ങളാണ്. ഇന്നും ഞാന്‍ സമകാലികനാണ്'' കഥാകാരന്‍ മനസ്സ് തുറക്കുന്നു. മനുഷ്യന്റെ കുടലിനെക്കുറിച്ച് കഥയെഴുതിയ, ആദ്യത്തെയാളെന്ന് സ്വയം വിശേഷിപ്പിക്കുന്നു. പുല്ലാനിക്കുന്നില്‍നിന്നുള്ള വഴികളൊക്കെ തെളിഞ്ഞുവന്നതായിരുന്നു ജീവിതം. ആ വഴികളിലൂടെയാണ് കേരളവും ഇന്ത്യയും സാഹിത്യ പുരസ്‌കാരങ്ങളും ഫെല്ലോഷിപ്പും എഴുത്തച്ഛന്‍ പുരസ്‌കാരവും 'മാതൃഭൂമി'യുടെ പുരസ്‌കാരവും പടികയറിവന്നത്. രണ്ടാം ലോകമഹായുദ്ധം മുതല്‍ ചൈനീസ് ആക്രമണം വരെയുള്ള സംഗ്രാമഭൂമിയില്‍ നടന്നുകുഴഞ്ഞു. പുല്ലാനിക്കുന്നില്‍നിന്ന് ഹിമാലയത്തിലേക്കും ഇന്ത്യന്‍ സമുദ്രത്തിലേക്കും നീണ്ട മഹായാത്രകള്‍. മരുഭൂമിയും മലയിടുക്കും കടുകുപാടങ്ങളും ഗോതമ്പുവയലുകളും താണ്ടി വീണ്ടും പുല്ലാനിക്കുന്നിലെത്തുന്നു. പുല്ലാനിക്കുന്നിലിരുന്ന് ഹിമാലയം കണ്ടു. ഹിമാലയത്തില്‍നിന്ന് പുല്ലാനിക്കുന്നും കണ്ടറിഞ്ഞു. സ്വന്തം മണ്ണില്‍ വന്ന്, ആ കാലങ്ങളൊക്കെ കളംകൊണ്ടു. എഴുത്ത് ഗുരുതിപോലെ, തീവ്രാനുഭവമായി. എഴുതുമ്പോള്‍, തില്ലാനയായി. ഭാഷ വേഷംമാറിവന്നു. വിശപ്പും രതിയും പകയും ക്ഷോഭവുമൊക്കെ കലര്‍ന്ന രാഗമാലികപോലെ ഭിന്ന രൂപികളായ കഥകള്‍. ''എഴുതുമ്പോള്‍ വേറെ ആളാവും. 'തട്ടകം' എഴുതിയ അവസാനദിവസം മൂന്നു മണിക്കൂര്‍ കണ്ണടച്ചുകിടന്നു. ഭൂമി അത്രയും നേരം വട്ടംകറങ്ങി.'' ''മൊറാദാബാദ് റെയില്‍വേ സ്‌റ്റേഷന്റെ സിമന്റ് ബെഞ്ചിലിരുന്ന് കണക്ഷന്‍ ട്രെയിന്‍ വരുന്നതിനു മുമ്പ് പെന്‍സില്‍ കൊണ്ട് കഥയെഴുതി'' വാഴക്കാവില്‍ ദേവിയെ വിളിച്ചുവരുത്തി. വാഴക്കാവില്‍ ദേവിയാകുന്നു തട്ടകത്തിലെ ചോലക്കുളങ്ങര ഭഗവതി. ഭഗവതി കളംകൊണ്ടതിങ്ങനെ... തട്ടകത്തില്‍ ഉദിരമൂത്തു. ''ഏഴാം ദിവസം കൃത്യം മഞ്ഞപ്പതിറ്റടിക്ക് കമ്മളൂട്ടി കുളിച്ചുവന്നു. വാരപ്പറമ്പില്‍ ഉണ്ണീരിക്കുട്ടിയുടെ മുമ്പാകെ ചെമ്പുകിടാരം പോലെ കമ്മളൂട്ടി തൊഴുതുനിന്നു. ഉണ്ണ്യൂട്ടി പ്രസാദിച്ചില്ല. ഇറ്റുവാരുന്ന കുടുമയില്‍ അമര്‍ത്തിതടവി കമ്മളൂട്ടി ചോദിച്ചു. എന്താ എന്റെ നല്ല ചങ്ങാതി. കമ്മളൂട്ടിക്ക് കണ്ഠമടഞ്ഞു. ഉണ്ണിക്കുട്ടി. പേര് തെറ്റി വിളിച്ചുപോയല്ലോ എന്ന്. കമ്മളൂട്ടി ഞൊടിയിട സ്തംഭിച്ചുനിന്നു ഉണ്ണ്യൂട്ടി, ഉണ്ണീരിക്കുട്ടി. എന്നെ വെട്ടി കുരുതിതീര്‍പ്പിച്ചാല്‍ നല്ലചങ്ങാതി അടങ്ങുമോ, ദേവത തൃപ്തിപ്പെടുമോ? അപ്പോള്‍ മാത്രം ഉണ്ണീരിക്കുട്ടിക്കട്ടഹാസം പൊട്ടി: ഹീയേ... ആദ്യത്തെ അട്ടഹാസം നിലച്ചില്ല. അരവാള്‍ വലിച്ചൂരി കമ്മളൂട്ടി സ്വയം വെട്ടിമറിഞ്ഞു. ഒന്നു വിറച്ചും പിന്നെ തെറിച്ചും കമ്മളൂട്ടി ഉദിരമൂത്തപ്പോള്‍ ചോലക്കുളവും കുളക്കരയും കുലുക്കിത്തിമര്‍ത്ത് ചോലക്കുളങ്ങര ഭഗവതി മുപ്പിലശ്ശേരിയില്‍ ആദ്യത്തെ കളംകൊണ്ടു. ഹീയേ... ഹ്വഹ്വ. (തട്ടകം). **** പുസ്തകങ്ങളിലെ കോവിലനെ മാത്രമേ, ഭൂരിഭാഗവും കണ്ടതുള്ളൂ. അതിനു പിന്നില്‍ ഒരു പച്ചയായ മനുഷ്യനുണ്ട്. ക്ഷോഭം വരുമ്പോഴും അടിയില്‍ ആര്‍ദ്രതയുണ്ട്. ഏതോ വീട്ടുമുറ്റത്ത് അനാഥമായി കിടന്ന ചോരക്കുഞ്ഞിനെ മക്കളോടൊപ്പം വളര്‍ത്തി. പുല്ലാനിക്കുന്നിന്റെ ഉച്ചിയില്‍ കണ്ട പെണ്‍കിടാവിനും ജീവിതമുണ്ടാക്കി. അവര്‍ നിശ്ശബ്ദമായി പറയുമായിരിക്കും 'കോവിലന്‍ എന്റെ അച്ഛാച്ചന്‍'. കഥ പിറക്കുന്നു 'എ മൈനസ് ബി ' മാത്രമാണ് ഞാന്‍ മിലിറ്ററി കാന്റീനിലിരുന്ന് എഴുതിയത്. ഝാന്‍സി ബബീന റോഡിന്റെ ഒരു വശത്തെ ബാരക്കിലായിരുന്നു സിഗ്‌നല്‍ സെക്ഷന്‍. വിസ്തൃതമായ വാതിലുകള്‍. കാറ്റും വെളിച്ചവും സുലഭവും. വന്മരങ്ങള്‍. തണല്‍. രണ്ടാം ഫീല്‍ഡ് റെജിമെന്റില്‍ താമസിക്കുമ്പോഴാണ് ഈ നോവലെഴുതാന്‍ തുടങ്ങിയത്. മാതൃഭൂമി അത് പ്രസിദ്ധീകരിച്ചു. പക്ഷേ, ഏഴാമെടങ്ങള്‍ ഞാന്‍ മാതൃഭൂമിക്കു കൊടുത്തില്ല. പല മലയാളികളും എന്നെ തിരിച്ചറിയാന്‍ തുടങ്ങിയ കാലമാണ് . രണ്ടാം ഫീല്‍ഡ് റെജിമെന്റില്‍ ഒരു മലയാളി ഓഫീസറുടെ അമ്മ അരുമയായ മകനോടൊപ്പം വന്നു താമസിക്കാറുണ്ട്. അവര്‍ 'മാതൃഭൂമി' ആഴ്ചപ്പതിപ്പ് സ്ഥിരം വായിക്കും. ഈ ഓഫീസര്‍ ഏഴാമെടങ്ങളിലെ കഥാപാത്രമാണ്. കണ്ണില്‍പ്പെടുന്ന ഏതു പെണ്‍കുട്ടിയുടേയും പ്രാണനാഥന്‍ താന്‍തന്നെ എന്നൊരു രോഗം അയാള്‍ക്കുണ്ടായിരുന്നു. അയാള്‍ ഇതറിഞ്ഞാല്‍ എന്റെ ജീവിതം ഇല്ലാതാകും. അതുകൊണ്ട് നാട്ടില്‍ വന്നശേഷം ഞാന്‍ ഇത് പകര്‍ത്തിയെഴുതി. കണ്ടാണിശ്ശേരിയില്‍ വന്ന് 'ഹിമാലയം' എഴുതാനിരുന്നപ്പോഴാണ് 'തോറ്റങ്ങള്‍' തലയില്‍ കയറി ശല്യം ചെയ്തത്. എഴുതാതിരിക്കാന്‍ വയ്യാതായി. പായ വിരിച്ചു പല ദിവസം നിലത്തുകിടന്നു. ആഹാരം കഴിക്കാന്‍ പറ്റാതായി. തോറ്റങ്ങള്‍ മനസ്സില്‍ സ്വരൂപിച്ചു. കോമരത്തിന്റെ വെളിച്ചപ്പെടല്‍പോലെ ഭാഷ ഒഴുകി. ഹിമാലയത്തില്‍നിന്ന് ഞാന്‍ നേരെയെത്തിയത് കാണ്‍പുരിലേക്ക്. അവിടെ ഐ.ഐ.ടി.യില്‍വെച്ചാണ് 'താഴ്‌വരകള്‍' പകര്‍ത്തിയെഴുതിയത്. അവിടെ കണ്ട ജീവിതത്തിന്റെ കറുത്തവശം 'ഭരതന്‍' എന്ന നോവലില്‍ ആവിഷ്‌കരിച്ചു. അടിയന്തരാവസ്ഥക്കാലമായിരുന്നു. അതിലെ ഭാഷയുടെ രൂപവും ഭാവവും ഞാന്‍ മാറ്റി. സെന്‍സറിങ്ങിനെ മറികടക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് 'തട്ടകം' എന്റെ മനസ്സില്‍ രൂപപ്പെടാന്‍ തുടങ്ങി. മനസ്സിനെ ടെലിസേ്കാപ്പ് പോലെ തിരിച്ചുവെച്ചു. എന്നിലേക്ക്, എന്റെ ദേശത്തേക്ക്. പുല്ലാനിക്കുന്ന് വൃശ്ചികത്തിനും ധനുവിനും തേട്ടിക്കുന്നിന്റെ ഉച്ചിയില്‍ ഇരുന്നാല്‍ അതിസുന്ദരമായ ചക്രവാളം കാണും. കണ്ടാല്‍ മതിയാവില്ല. തേട്ടിക്കുന്നിലിരുന്ന് ഞാന്‍ ടാഗോറിനെ വായിച്ചു. അപ്പോള്‍ ഹിമാലയം നിറവാര്‍ന്നു വന്നു. പുല്ലാനിക്കുന്നിലെ മുനിമടയില്‍ ഒരു ബുദ്ധഭിക്ഷുവുണ്ടായിരുന്നു. ഭിക്ഷു ധര്‍മസ്‌കന്ദ. അഞ്ചുവയസ്സുള്ളപ്പോള്‍, കോണകം കെട്ടി, പാവുമുണ്ടുടുത്ത്, പെങ്ങളോടൊപ്പം ഭിക്ഷുവിനെ കാണാന്‍പോയി. ഒരു പഴം തന്നു. ഗീതയെ പുല്ലാനിക്കുന്നില്‍നിന്ന് കണ്ടെടുത്തതാണ്. ലക്ഷം വീട് കോളനിയില്‍ ഒരു കൂരയിലായിരുന്നു അവള്‍. ഒരുദിവസം വീട്ടില്‍ ചേരപ്പാമ്പ് കയറി. കുട്ടികള്‍ നിലവിളിച്ചു. ഞാന്‍ ഓടിച്ചെന്നു. വീട് പണിയാന്‍വെച്ച കല്ല് കൊടുത്തു. അപ്പുട്ടി കല്ല് കെട്ടിപ്പൊക്കി. അവിടെ ഒരു വീട് ഉയര്‍ന്നു. ഒന്നും പറഞ്ഞില്ല. 86 ആണ്ടു കഴിഞ്ഞ എന്നെ ശുശ്രൂഷിക്കാന്‍ ഇപ്പോഴും ഗീതയുണ്ട്. മകളായിത്തന്നെ. ആഗസ്ത് 9 മഹാത്മജി അറസ്റ്റിലായി. സമരരംഗത്തേക്കിറങ്ങാന്‍ എവിടെയും വിളി. അദമ്യമായ വിളി. പാവറട്ടി സംസ്‌കൃതദീപിക കോളേജില്‍ പഠിക്കുന്ന ഞാനും സെന്റ് ജോസഫ്‌സ് കോളേജില്‍ പഠിക്കുന്ന കെ.ആര്‍. രാമനും സ്‌കൂള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. അന്ന് പുകവലിക്കില്ല. ചിറ്റാട്ടുകരയിലെ പീടികയില്‍നിന്ന് ഒരുകെട്ട് ബീഡിയും തീപ്പെട്ടിയും മെഴുകുതിരിയും വാങ്ങി പാവറട്ടിയിലേക്ക് നടന്നു. സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ ചുമരില്‍ പോസ്റ്റര്‍ ഒട്ടിച്ചു. സ്‌കൂള്‍ ബഹിഷ്‌കരിക്കുക. കോളേജിന്റെ ചുമരിലും ഒട്ടിച്ചു. കോളേജ് ഉപേക്ഷിക്കുക. പിറ്റേ ദിവസം ക്ലാസില്‍ വന്നത് സാക്ഷാല്‍ കെ.പി. നാരായണപ്പിഷാരടി മാഷ്. മാഷെ ധിക്കരിച്ച് എങ്ങനെപുറത്തിറങ്ങും. ഒടുവില്‍ നിശ്ശബ്ദനായി പൂമുഖത്ത് വന്നുനിന്നു. തൊണ്ടപൊട്ടുന്നവിധം വിളിച്ചു. ഭോലോ ഭാരത് മാതാ... ക്ലാസുകളിലിരുന്ന് കുട്ടികള്‍ വിളിച്ചു. ''കീ ജയ്...'' റോഡിലേക്ക് കുട്ടികള്‍ ഇറങ്ങുമ്പോള്‍ തെക്കുനിന്ന് സെന്റ് ജോസഫ്‌സിലെ കുട്ടികള്‍ എത്തി. ചാവക്കാട് പോലീസ് സ്‌റ്റേഷന്റെ മുമ്പിലൂടെ നടന്ന് ഗുരുവായൂരില്‍ പടിഞ്ഞാറെ നടയില്‍ എത്തി. ഒരു കോണ്‍ഗ്രസ് നേതാവ് വന്ന് ഉപദേശിച്ചു. ചെയ്തതെല്ലാം നന്നായി. ഇനി നിങ്ങള്‍ പിരിഞ്ഞുപോകണം. പിറ്റേന്ന് പതിവുപോലെ കോളേജിലേക്കെന്നും പറഞ്ഞ് ഇറങ്ങി. കടപ്പുറത്തുപോയി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് പ്രിന്‍സിപ്പലിന്റെ കത്ത്. അയ്യപ്പന്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ പഴുപ്പിച്ച നാരായം ചെവിയില്‍ തുളച്ചുകയറിയപോലെ തോന്നി. അച്ഛന്‍, വടി വെട്ടി വെച്ചിരുന്നു. ഒന്നല്ല, ഒരുപാട് വടികള്‍. ആ തല്ലെല്ലാം മുദ്രാവാക്യം വിളിച്ചതിനായിരുന്നില്ല! ഗുരുനാഥനെ വേദനിപ്പിച്ചതിനായിരുന്നു. തോറ്റങ്ങള്‍ പല തലമുറകളുടെ കഥകള്‍ പറയുമ്പോള്‍ വലിയ ശ്രേഷ്ഠരുടെ കൃതികളെപ്പറ്റി പലരും പറയുമല്ലോ. എനിക്കതു കേട്ടപ്പോള്‍ തലമുറകളുടെ കഥ പറയുന്നത് ഒരു ചലഞ്ചായി തോന്നി. മലയാള നോവലുകളില്‍ ഒരു ചലഞ്ചായിരിക്കണം ഞാനെഴുതുന്നതെന്ന് തോന്നി. ദേശം എന്റെ മുമ്പില്‍ വന്നുകിടന്നു. മുതുവമ്മലായിരുന്നു ദേശം. വി.കെ. ശ്രീരാമന്റെ ചെറുവത്താനിയുടെ എക്‌സ്‌റ്റെന്‍ഷന്‍. ഞാനതിന് കടവില്‍ത്തറ എന്ന് പേരിട്ടു. അവിടത്തെ കഥകള്‍ എനിക്ക് ഭാര്യാപിതാവും (അയ്യപ്പന്‍) മാതാവും (അമ്മുക്കുട്ടിയമ്മ) പറഞ്ഞുതന്നു. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം അവര്‍ നേരിട്ടനുഭവിച്ചതാണ്. ഞാന്‍ അതിന് കടവില്‍ത്തറ എന്നു പേരിട്ടു. ഉണ്ണിമോള്‍, ഞാന്‍ കടഞ്ഞെടുത്ത കഥാപാത്രമായി. അതില്‍ ഒരുപാട് പേരുണ്ട്. എഴുതിയത് ഞാനൊന്നു കുറുക്കി, പിന്നെ മുറുക്കി, അതു സാന്ദ്രമായി, തലമുറകളുടെ ചരിത്രം ഞാന്‍ 'തോറ്റങ്ങളി'ലൂടെ പറഞ്ഞു. ''ആര്‍പ്പും വിളിയും കേള്‍ക്കായി. ഇതെന്തെന്ന് അല്ഭുതപ്പെട്ടു. മനയ്ക്കല്‍ വേളിയുണ്ടോ? അല്ഭുതത്തോടെ ചെകിടോര്‍ക്കുമ്പോള്‍ കേള്‍ക്കുന്നത് ആര്‍പ്പും വിളിയുമല്ല, കൂക്കും നിലവിളിയുമാണ്. ഓടിവരേയ്... കടവില്‍ത്തറ മുഴുക്കെ നിലിവിളിക്കുന്നു''. '99ലെ വെള്ളപ്പൊക്കത്തിന്റെ ഒഴുക്കിലൂടെ തോറ്റങ്ങള്‍ തുടങ്ങുന്നു... തോറ്റങ്ങള്‍ 'മാതൃഭൂമി'യില്‍ എം.ടി. കൊടുത്തുതുടങ്ങി. ഹിമാലയം ഹിമാലയം! ഇത്ര സൗന്ദര്യം ഞാന്‍ മുമ്പോ പിമ്പോ കണ്ടിട്ടില്ല. ഹിമാലയത്തിന് എത്ര ഉയരമുണ്ടോ അത്രതന്നെ അഗാധമായ താഴ്‌വാരങ്ങളുമുണ്ട്: പാതാളംപോലെ. വയര്‍ലെസ് സെറ്റുകള്‍ പരിശോധിക്കാന്‍ പോകുമ്പോള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷേ, ഹിമാലയക്കാഴ്ചകള്‍ എന്നെ ഭ്രാന്തുപിടിപ്പിച്ചു. അഗാധതയുടെയും ആഴത്തിന്റെയും കൊടുമുടി ഒരിക്കലേ കണ്ടിട്ടുള്ളൂ. അന്നവിടെ 64 മൗണ്ടന്‍ ബ്രിഗേഡിന്റെ മുന്‍നിര താവളങ്ങളിലൊന്നിന്റെ ബങ്കറില്‍ കഴിയുന്ന കാലം. ചാങ്കു എന്ന പര്‍വതത്തില്‍നിന്ന് കാഞ്ചന്‍ജംഗയെ കണ്ടു. മോഹത്തില്‍പ്പെട്ട് കണ്ണടച്ചു. ഇത്രയും വലിയ സൗന്ദര്യമോ? ചെറുപ്രായത്തില്‍ പാര്‍വതി നീരാടി മുങ്ങിനിവര്‍ന്നു നില്‍ക്കുന്നതുപോലെ. എന്റെ മകള്‍ക്ക് പതിമൂന്നു വയസ്സായിട്ടുണ്ടാകും. അവള്‍ മുങ്ങിനിവര്‍ന്നത് കാണാനിടയായല്ലോ എന്ന കുറ്റബോധം പിടികൂടി. കണ്ണുകളടഞ്ഞുപോയി. പിന്നെ നോക്കുമ്പോള്‍, പര്‍വതത്തിന്റെ അരക്കെട്ടില്‍ മൂടല്‍മഞ്ഞ് നിറഞ്ഞു. പിന്നെ ഞാന്‍ എഴുതി 'ഹിമാലയം'. കണ്ടാണിശ്ശേരിയിലിരുന്ന് ഞാന്‍ ഹിമവാനെ കണ്ടുകൊണ്ടെഴുതി. മനസ്സില്‍ ഇനിയും കിടക്കുന്നു കഥകള്‍. പുളിയും ചവര്‍പ്പും എരിവുമുള്ള മനുഷ്യര്‍. ''തട്ടകത്തിനൊരു തുടര്‍ച്ച എഴുതി. പത്തോ പതിനഞ്ചോ എപ്പിസോഡ്. അതങ്ങനെ കിടക്കട്ടെ. 'തട്ടകം' തനിയെ നില്‍ക്കട്ടെ.'' ഈ മണ്ണും വഴിയുമൊക്കെ ഇവിടെയുണ്ടാകും. മനുഷ്യര്‍ ഇല്ലാതാകുന്നില്ല. അന്ന് ആരെങ്കിലും കണ്ടാണിശ്ശേരിയിലെ മണ്ണില്‍നിന്ന് രൂപകം കണ്ടെടുക്കും. അതൊക്കെ ഏതെങ്കിലുമൊരു കണ്ടാണിശ്ശേരിക്കാരന്‍ എഴുതട്ടെ. ബഷീര്‍, മുണ്ടശ്ശേരി, സി.ജെ. ജീവിതം ആട്ടിയോടിക്കുമ്പോള്‍ മുമ്പില്‍ പൊന്‍കുന്നം ദാമോദരന്‍ നേരെ മംഗളോദയത്തില്‍ ചെന്ന് പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയെ കണ്ടു. കുറച്ചുനാള്‍ ജോലിചെയ്തു. മുണ്ടശ്ശേരിയുടെ പകര്‍പ്പെഴുത്തുകാരനായി. സി.ജെ. തോമസ്, പി.സി. കുട്ടികൃഷ്‌നന്‍, ബഷീര്‍ എന്നിവരെ കാണുന്നു. അന്ന് 22 വയസ്സേയുള്ളൂ. വെങ്കു അയ്യര്‍ ലോഡ്ജില്‍ താമസം. പട്ടിണികിടന്നു വലഞ്ഞു. 15 രൂപയാണ് കിട്ടുന്നത്. ബഷീറിന്റെ ബാല്യകാലസഖിയും ജന്മദിനവും വായിച്ചു. അത്ഭുതമായി. പിന്നീട് ബോട്ട് ജെട്ടിയില്‍ ബഷീറിന്റെ ബുക്ക് സ്റ്റാളില്‍ ചെല്ലും. ബഷീറിന് കഥകള്‍ ഇഷ്ടമായിരുന്നു. ജയിലിലെ തടവുകാരന്റെ കഥവായിക്കാന്‍ കൊടുത്തു. ജയിലില്‍കിടന്നിട്ടുണ്ടോ എന്ന ബഷീറിന്റെ മറുചോദ്യം. ''അനുഭവങ്ങളുണ്ടെങ്കിലേ എഴുതാവൂ''. ബഷീര്‍ ക്ഷോഭത്തോടെ പറഞ്ഞു. കഥ വായിച്ച ബഷീര്‍ അത് ചീന്തിക്കളഞ്ഞു. എന്റെ ഉള്ളുപൊള്ളി. പുറത്തുകടന്നപ്പോള്‍ ഞാന്‍ ആലോചിച്ചു. ബഷീര്‍ എന്താണ് ചെയ്തത്?. അനുഭവങ്ങള്‍ എങ്ങനെയാണ് എഴുത്തിന്റെ കരുത്താവുന്നത്? ആലോചിച്ചപ്പോള്‍ ബഷീര്‍ ചെയ്തത് ശരിയാണെന്ന് തോന്നി. വൈലാലില്‍ ബഷീര്‍ താമസമാക്കിയപ്പോള്‍ എല്ലാകൊല്ലവും പോകും. പി.സി. സുന്ദരനായ മനുഷ്യനായിരുന്നു, സുന്ദരമായ ആകാരം, പ്രസന്നമായ ഹൃദയം. സി.ജെ. ജീവിതത്തില്‍ മറ്റൊരു വെളിച്ചമായിരുന്നു. പക്ഷേ, സി.ജെ. യുടെ നിര്‍ദേശപ്രകാരം ഡെമോക്രാറ്റ് മാസികയുമായി ബന്ധപ്പെട്ടു. ജീവിതത്തില്‍ അത് എതിരായി, അന്ന് പട്ടാളത്തിലാണ്. മൂന്നു മണിയോര്‍ഡറുകള്‍ അയയ്ക്കണം. മീററ്റില്‍ താമസിക്കുകയാണ്. പഴയ ശിപായിലഹള നടന്ന സ്ഥലമാണ്. കാലപാര്‍ട്ടിറിലാണ് എന്റെ ട്രാന്‍സ്മിറ്റര്‍. അവിടെവെച്ച് ശ്മശാനത്തില്‍ എന്ന കഥ എഴുതി. മൂന്നുലക്കം പരസ്യം ചെയ്തു. പക്ഷേ, പൈസ തന്നാല്‍ എഴുതാം എന്ന് പത്രാധിപര്‍ കാരൂരിന് എഴുതി. എനിക്കൊരു ഇന്ത്യന്‍ പേനവാങ്ങണം. സോറിക് പേന. പത്രാധിപര്‍ക്കതു രസിച്ചില്ല. പിന്നെ ഡെമോക്രാറ്റിക് ടീം. എസ്.പി.സി.എസ്സിന്റെ നേതൃത്വത്തിലെത്തിയപ്പോള്‍ എന്റെ ഒരൊറ്റ കഥപോലും പ്രസിദ്ധപ്പെടുത്തിയില്ല. ബഷീറാണത് എന്നെ അറിയിച്ചത്. കാരൂരിന്റെ കാലത്ത് കോവിലന്റെ പുസ്തകം പ്രസിദ്ധീകരിക്കില്ല. സഹകരണം എന്നതിന്റെ പിന്നിലുള്ള സ്വേച്ഛാധിപത്യം! ആദ്യത്തെ കഥയ്ക്ക് മാതൃഭൂമിയില്‍നിന്ന് എന്‍. വി. അയച്ചുതന്നത് 30 രൂപയാണ്. എനിക്കത് ജീവിതം പിടിച്ചുനിര്‍ത്താനുള്ള ഇന്ധനമായിരുന്നു. മൂന്നു മണിഓര്‍ഡറുകളും ഇനി അയയ്ക്കാമല്ലോ. ഒരുമാസം ഞാന്‍ ഒരു കഥയെങ്കിലും അയയ്ക്കും. എം.ടി.യുമായി ഗാഢമായ ബന്ധമാണ്, എം.ടി. ആകാശങ്ങളോളം ഉയര്‍ന്നു. കോവിലന്‍ മണ്ണില്‍ത്തന്നെ നിന്നു. കലാമണ്ഡലത്തില്‍ ഞാനൊരു യോഗത്തിനു ചെന്നപ്പോള്‍ എം.ടി.യുമുണ്ട്. എം.ടി.ക്കുചുറ്റും ഒരു ബറ്റാലിയന്‍ ആരാധകരുണ്ട്. എനിക്ക് അടുക്കാന്‍ പറ്റിയില്ല. എം.ടി. കാണുന്നതുവരെ ഞാന്‍ കയ്യുയര്‍ത്തിനിന്നു. എം.ടി. എങ്ങനെയോ എന്നെ കണ്ടു, മന്ദഹസിച്ചു, ഞാന്‍ കൈതാഴ്ത്തി. പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി അതേപോലെ ഞാന്‍ അടുപ്പം സൂക്ഷിച്ചു. വി.കെ. എന്നുമായിട്ടും അടുപ്പമായിരുന്നു. വി.കെ.എന്നിനെപ്പോലെ ഒരു റൈറ്റര്‍ ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. പ്രത്യക്ഷഭാവനകള്‍ ഇങ്ങനെ വരുന്നത് ആര്‍ക്കാണ്? വി.കെ.എന്‍. പോയിട്ടും ഞാന്‍ തുടരുകതന്നെയാണ്. ലോകത്തെ നോക്കുന്നുണ്ട്. എന്നെ സമകാലികനാക്കിയത് കുറച്ചു സുഹൃത്തുക്കളാണ്. മാതൃഭൂമി വാരാന്തപ്പതിപ്പ് (2009 സപ്തംബര്‍ 20) |
|
||
![]() മലയാളത്തിന്റെ പ്രിയപ്പെട്ട ചിത്രകാരന്‍ നമ്പൂതിരി പല കാലങ്ങളിലായി നോവലുകള്‍ക്കും കഥകള്‍ക്കുമായി വരച്ച ചിത്രങ്ങളില്‍ നിന്ന് 101 സ്ത്രീകഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് ഒരുക്കിയ സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ 'നമ്പൂതിരിയുടെ സ്ത്രീകള്‍ '. ആറു പതിറ്റാണ്ടായി രേഖാചിത്രങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന നമ്പൂതിരിയുടെ സ്ത്രീകള്‍ വൈവിധ്യവും സൗന്ദര്യവും കൊണ്ട് വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി ചിത്രമെഴുത്തിലെ പെണ്മയെക്കുറിച്ച് സംസാരിക്കുന്നു. തിരഞ്ഞെടുത്ത ചില നമ്പൂതിരി ചിത്രങ്ങളും ചുവടെ. നമുക്ക് വി.കെ.എന്നില്‍നിന്നു തുടങ്ങാം. തന്റെ രണ്ടു കഥകള്‍ക്ക് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ കണ്ട വി.കെ.എന്‍. എഴുതിയ കത്തു നോക്കാം. 'ചിത്രത്തില്‍ കണ്ടത്ര കേമിയാണ് ചിന്നമ്മുവെങ്കില്‍ അവളുടെ കര്‍ത്താവായ എനിക്ക് അവകാശപ്പെട്ടതല്ലേ കുലട? അവളെ ഇങ്ങോട്ട് അയച്ചുതരുമോ?' (20.10.1972) 'വെളിപാടിലെ ചിത്രങ്ങള്‍ ഉഗ്രോഗ്രം. തടിച്ചികള്‍ ടെംപ്റ്റിങ്.'(26.4.82) എവിടെനിന്നാണ് ഈ സൗന്ദര്യം ആവാഹിക്കുന്നത്? മദിരാശിയില്‍ പഠിക്കുന്ന കാലത്തുതന്നെ ഫോമിനെക്കുറിച്ച് സാമാന്യധാരണ ഉണ്ടായിരുന്നു. അവിടെ മോഡല്‍ സ്റ്റഡിതന്നെയുണ്ട്. മോഡല്‍ വരയ്ക്കുമ്പോള്‍ത്തന്നെ നമ്മുടെതായ ശൈലീകരണം വരും. അത് എങ്ങനെ എന്നു പറയുക വയ്യ. നമ്മുടെ ഉള്ളില്‍ ഒരു സൗന്ദര്യസങ്കല്പം ഉണ്ടാവുമല്ലോ. ആ നിലയ്ക്ക് നമുക്കു തോന്നുന്ന ശാരീരികസൗന്ദര്യം നല്കുന്നു. അവയവങ്ങള്‍ക്ക് പ്രത്യേക ഭംഗി നല്കാനൊക്കെ ശ്രമിക്കും. അങ്ങനെ കുറെ ചെയ്തപ്പോള്‍ സ്വാഭാവികമായ ഒഴുക്കു വന്നു. രേഖകളുടെ താളവും കാണുന്ന വസ്തുവിന്റെ താളവും ഒന്നാകുന്ന അവസ്ഥ വന്നു. ഇതിനു സമയം പിടിക്കും. മോഡലുകളായി ഇരിക്കുന്ന സ്ത്രീകളെ വരയ്ക്കുന്ന രീതി എങ്ങനെയായിരുന്നു? ആദ്യം ലൈഫ് മോഡല്‍ വരയ്ക്കാന്‍ പറയും. മോഡലുകള്‍ മാറിമാറി ഇരിക്കും. കാണുന്നത് എന്തോ അതു നിങ്ങളുടെ രീതിയില്‍ പകര്‍ത്താനായിരിക്കും നിര്‍ദേശം. സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഫിഗറുകള്‍ക്കൊക്കെ ഒരു താളം കാണാം. അതിനനുസരിച്ചാണ് ഘടന വരിക. ആ നിലയ്ക്ക് ഘടന മനസ്സിലാക്കലാണ് പ്രധാനം. അപ്പോള്‍ അറിഞ്ഞുകൊണ്ടുള്ള ഒരു മാറ്റംവരുത്തലില്‍ കലയുണ്ടാകുന്നു. എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് അതു വ്യക്തമാവണം എന്നതുപോലെ വരയും വ്യക്തമായിരിക്കണം. 'കല്പിച്ചുകൂട്ടിയ മാറ്റം' ആവാം എന്നര്‍ഥം. എന്നെ സംബന്ധിച്ച് ഒരു വസ്തു കാണുമ്പോള്‍ അതിന്റെ മൊത്തത്തിലുള്ള സൗന്ദര്യാംശത്തിലാണു ശ്രദ്ധ വരിക. ഘടനയുടെ സൗന്ദര്യം എന്നും പറയാം. ഇതു വരകളിലും വരും. ![]() അന്നു മോഡലുകളായ സ്ത്രീകളുടെ മുഖങ്ങള്‍ ഓര്‍മയുണ്ടോ? എല്ലാവരും ദരിദ്രരായിരുന്നു. ഘടനയിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. ആ നിലയ്ക്ക് മുഖസൗന്ദര്യം മുഖ്യമായി എടുത്തിരുന്നില്ല. അതല്ലല്ലോ വിഷയം. പരന്ന തലത്തിലാണല്ലോ ചെയ്യുന്നത്. പരന്ന തലത്തില്‍ ഘനമാനം സൃഷ്ടിക്കുകയാണ്. ഫോട്ടോഗ്രാഫിയില്‍ നിഴലും വെളിച്ചവും പ്രധാനമാകുന്നത് ശ്രദ്ധിക്കുക. പേഴ്സ്പക്ടീവാണ് പ്രധാനം. ആധുനിക ചിത്രകലാസങ്കല്പത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഫ്ലറ്റ് സര്‍ഫസില്‍ ഫ്ലറ്റ് നിലനിര്‍ത്തണം എന്ന വാദവും ഉണ്ടായിരുന്നു. ഇംപ്രഷന്‍ പ്രധാനമാണ് എന്ന അഭിപ്രായവും ഉണ്ടായി. ആദ്യമായി വരച്ചു പ്രസിദ്ധീകരിച്ച സ്ത്രീചിത്രം ഓര്‍മയിലുണ്ടോ? അങ്ങനെ ഇന്ന ചിത്രം എന്നു കൃത്യമായി ഓര്‍മിക്കുന്നില്ല. വരയ്ക്കുമ്പോള്‍ നല്ല പരിഭ്രമമായിരുന്നു. വീക്കായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പുസ്തകങ്ങളില്‍ ചേര്‍ക്കാനായിട്ടൊക്കെ വരയ്ക്കാന്‍ തുടങ്ങി. ആത്മവിശ്വാസം വരാന്‍ തുടങ്ങി. ആദ്യമൊക്കെ പരിചയക്കുറവ് ഉണ്ടായിരുന്നു. കഥ വായിച്ച് കഥാപാത്രത്തെ നമ്മുടെതായ രീതിയിലേക്കു മാറ്റും. അപ്പോഴും വിശദാംശങ്ങളിലേക്കു പോകാറുണ്ടായിരുന്നില്ല. ഘടനതന്നെ പ്രധാനം. മൊത്തം കാരക്ടറാണു വരേണ്ടത്. എഴുത്തുകാര്‍ കഥാപാത്രത്തെ വിവരിക്കുമ്പോള്‍ സാഹിത്യാധിഷ്ഠിതമായിട്ടാണു കാണുക. ദൃശ്യാത്മകമായി കാണുന്നവരും ഉണ്ട്. വാസുദേവന്‍ നായരും വി.കെ.എന്നുമൊക്കെ ദൃശ്യപ്രധാനമായിക്കൂടി എഴുതുന്നതായിട്ടാണു തോന്നുന്നത്. ആ നിലയ്ക്ക് വര എളുപ്പമാണ്. ചിത്രംകൂടി വരണം എന്ന ഉദ്ദേശ്യത്തോടെയല്ലല്ലോ പലരും എഴുതുന്നത്. ആ നിലയ്ക്ക് കഥാപാത്രത്തിന്റെ വേഷം അടക്കം നിശ്ചയിച്ച് മറ്റൊരു മാനം നല്‌കേണ്ടത് ചിത്രകാരന്റെ ചുമതലയാകുന്നു. ![]() പല പ്രായത്തിലുള്ള, പല പ്രകാരത്തിലുള്ള സ്ത്രീകളെ വരയ്‌ക്കേണ്ടിവരുമ്പോള്‍...? അപ്പോഴും കാഴ്ചയാണ് പ്രധാനം. ഓരോരുത്തരെ കാണുമ്പോള്‍ അവരുടെ നടത്തം, നില്പ് ഒക്കെ അവരറിയാതെ നമ്മളങ്ങനെ നിരീക്ഷിക്കും. ഓരോ കാലത്തിലും വന്ന മാറ്റങ്ങള്‍ നമ്മുടെ ഉള്ളിലുണ്ട്. ഇന്ന് വള്ളിട്രൗസറിട്ട് നടക്കുന്ന കുട്ടികളില്ല. പാവാടക്കാരികളും കുറവാണ്. പ്രായത്തിനനുസരിച്ച് വേഷത്തിലും വ്യത്യാസമുണ്ട്. അറുപതുകഴിഞ്ഞവരൊക്കെ ചുരിദാറിട്ട് നടക്കുന്നത് കാണാറുണ്ടല്ലോ. അതൊക്കെ സാധാരണമായി വരികയാണ്. വൈരൂപ്യമുള്ള സ്ത്രീകളെ വരയ്ക്കുമ്പോഴോ? വൈരൂപ്യം വരയ്ക്കാന്‍ എളുപ്പമാണ്. പക്ഷേ, കഥകളില്‍ ആ നിലയ്ക്കുള്ള കഥാപാത്രങ്ങള്‍ അധികം വരാറില്ല. മെലിഞ്ഞിട്ടാണ് എന്ന വിശേഷണത്തിന്റെ അടിസ്ഥാനത്തില്‍ വിരൂപയായി വരയ്ക്കാന്‍ കഴിയില്ലല്ലോ. മുഷിഞ്ഞ വേഷം, കീറിയ മുണ്ട് എന്നൊക്കെ വിവരണത്തില്‍ വരുമ്പോഴും സൗന്ദര്യാംശം ഇല്ലാതാകുന്നില്ല. ചിത്രങ്ങള്‍ കഴിയുന്നത്ര സുന്ദരമായി കാണാനാണ് എല്ലാവരും ആഗ്രഹിക്കുക. എല്ലാ സ്ത്രീകള്‍ക്കും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സൗന്ദര്യമുണ്ട്. അതിന്റെ വ്യത്യസ്തതയാണ് ശ്രദ്ധിക്കേണ്ടത്. വൈരൂപ്യം എന്നത് അപൂര്‍വമായ ഒന്നാണ് എന്നു തോന്നുന്നു. സൗന്ദര്യത്തിന് അടിസ്ഥാനതാളമുണ്ട്. അതില്‍ ഏറ്റക്കുറച്ചില്‍ വരും. പെരുമാറ്റംകൊണ്ട് സൗന്ദര്യം സൃഷ്ടിക്കുന്ന സ്ത്രീകളുണ്ട്. അന്തസ്സും ആഭിജാത്യവും സൗന്ദര്യത്തിന്റെ ഭാഗമാണ്. സംസാരത്തില്‍, ആംഗ്യത്തില്‍ എല്ലാം ഇതു കാണാം. ശാരീരികസൗന്ദര്യത്തിനപ്പുറമുള്ള സൗന്ദര്യഘടകങ്ങളായി ഇവയെ കാണാം. മറിച്ച് സുന്ദരികളായാല്‍ത്തന്നെ വ്യക്തിത്വമില്ലാതെ വര്‍ത്തമാനം പറയുമ്പോള്‍, ഇടപെടുമ്പോള്‍ ആ സൗന്ദര്യാംശം നഷ്ടമാവുകയാണ്. വ്യക്തിത്വമാണ് സൗന്ദര്യം എന്നും പറയാം. ![]() നമ്പൂതിരിയുടെ വരകള്‍ നിരീക്ഷിക്കുമ്പോള്‍ നില്പിനും നോട്ടത്തിനുമുള്ള സൗന്ദര്യം എടുത്തുപറയേണ്ടതാണ്. ഇത് എങ്ങനെ സാധിക്കുന്നു? അങ്ങനെ വരുന്നു എന്നേ പറയാനാവൂ. ശില്പകലയുടെ സ്വാധീനമാവാം. വസ്തുക്കളെ സോളിഡ് ആയി കാണാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാവാം. കണ്ണുകള്‍ വരയ്ക്കുമ്പോഴേ ആ നോട്ടം ഉണ്ടാക്കാം. ചിരിയും അങ്ങനെത്തന്നെ. ഒരാളെ നോക്കുമ്പോള്‍ നമ്മള്‍ കണ്ണിലാണ് ആദ്യം ശ്രദ്ധിക്കുക. കണ്ണുകളാണ് ആശയവിനിമയം നടത്തുന്നത്. ഭാവം നല്കുന്നത് കണ്ണുകളാണ്. അതിന്റെ ചലനശേഷിയിലും സൗന്ദര്യമുണ്ട്. കണ്ണുകള്‍ മാത്രമല്ല പുരികവും മുഖവും പ്രധാനമാണ്. ചെറിയ കോറലുകള്‍കൊണ്ട് നോട്ടങ്ങളില്‍ വൈവിധ്യമുണ്ടാക്കാം. വ്യത്യസ്ത സമുദായങ്ങളിലെ സ്ത്രീകളെ വരയ്ക്കുമ്പോള്‍ ആഭരണം, വേഷം എന്നിവയൊക്കെ കൃത്യമാകാറുണ്ട്? അതും നിരീക്ഷണത്തിന്റെ ഭാഗമാണ്. ആന്ത്രോപ്പോളജിക്കലായ ചിന്തയും പ്രധാനമാണ്. വിശേഷങ്ങള്‍ക്കൊക്കെ പോകുമ്പോള്‍ ഇങ്ങനെയുള്ളവരെ കാണും. അവരൊക്കെ നമ്മളോട് വന്ന് സംസാരിക്കും. പരിചയക്കാരും അല്ലാത്തവരും ഉണ്ടാകും. അന്തസ്സ്, തറവാടിത്തം ഒക്കെ ഒറ്റനോട്ടത്തില്‍നിന്നുതന്നെ മനസ്സിലാകും. ![]() നമ്പൂതിരിച്ചിത്രങ്ങളിലെ പ്രണയമുഹൂര്‍ത്തങ്ങള്‍ വാക്കുകള്‍ക്കും വരകള്‍ക്കും അപ്പുറം വൈകാരികമാവാറുണ്ടല്ലോ? കഥകളിലെയോ നോവലുകളിലെയോ ഒരു ഭാവം മാത്രം എടുത്തു വരയ്ക്കുമ്പോള്‍ സംഭവിക്കുന്നതാണത്. കവിതയുടെ സങ്കല്പം ഇക്കാര്യത്തില്‍ പ്രചോദനമായിട്ടുണ്ടാകാം. കവിതയില്‍ മുഴുവന്‍ പറയാത്തതിലാണ് സൗന്ദര്യം. പൂരിപ്പിക്കുന്നത് വായനക്കാരനാണല്ലോ. സ്ത്രീകളുടെ വസ്ത്രസങ്കല്പത്തിലും വസ്ത്രധാരണത്തിലും കാലത്തിനൊത്ത മാറ്റങ്ങള്‍ വന്നിട്ടില്ലേ? പണ്ട് നാട്ടിന്‍പുറത്തെ സ്ത്രീകള്‍ മുണ്ടു ചുറ്റുമ്പോള്‍ മടി താഴത്തേക്കിടുമായിരുന്നു. ഇന്ന് അവരുടെ വേഷവിധാനത്തില്‍ മാറ്റംവന്നിട്ടുണ്ട്. സാരി ഇപ്പോഴും നിലനില്ക്കുന്നുണ്ട്. സാരിയുടെ നിറവുമായി യോജിക്കുന്ന ബ്ലൗസ്സിന്റെ നിറം എന്നതിലൊക്കെ നിഷ്‌കര്‍ഷ ഏറിയതായി കാണുന്നു. നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പാകത വന്നതായി തോന്നുന്നു. വര്‍ണബോധം കൂടി എന്നും പറയാം. ദേഹത്തിന്റെ നിറത്തോടു യോജിക്കുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൊക്കെ ശ്രദ്ധ കൂടിയുണ്ട്. നാഗരികതയിലെ പരിഷ്‌കാരങ്ങള്‍ ഗ്രാമങ്ങളിലേക്കു വേഗം പടരും. ![]() പണ്ട് ദാവണിയുടുത്ത പെണ്‍കുട്ടികള്‍ നാട്ടിന്‍പുറങ്ങളിലെ കാഴ്ചയായിരുന്നു. ഇന്ന് ദാവണിയണിഞ്ഞ പെണ്‍കുട്ടികളെ വരയ്‌ക്കേണ്ടിവരാറില്ലല്ലോ? ചിലതു വരുമ്പോള്‍ ചിലത് പൊയ്‌പ്പോകുന്ന അവസ്ഥയില്ലേ? ദാവണി കേരളീയമെന്നു പറയുകവയ്യ. സാരിയടക്കം പുറത്തുനിന്നു വന്നതാണെന്നാണു തോന്നുന്നത്. ഒന്നരയും മുണ്ടുമാണ് തനി കേരളീയ സ്ത്രീവേഷം. മാറിടം മറയ്ക്കലാണ് ദാവണിയുടെ ലക്ഷ്യം. ദാവണിയുടുത്ത ഒരു പെണ്‍കുട്ടിയുടെ ചിത്രം ഈയിടെ വരയ്‌ക്കേണ്ടിവന്നു. ചുരിദാറിന്റെ സമ്പ്രദായം മാറുന്നുണ്ട്. കൈയിന്റെ നീളം കുറഞ്ഞു. ഈ മാറ്റം ഒരേകാലത്ത് ഒരേരീതിയില്‍ എല്ലാ സ്ഥലത്തും സംഭവിക്കുന്നു എന്നതാണ് പ്രത്യേകത. തുന്നല്‍ക്കാരും ഈ മാറ്റത്തില്‍ ഭാഗഭാക്കാവുന്നുണ്ട്. നഗരസ്വാധീനം ഇവിടെ പ്രകടമാണ്. ബോംബെയിലും ബാംഗ്ലൂരിലും എന്ന വ്യത്യാസം ക്ഷണത്തില്‍ തൃശ്ശൂരും കോഴിക്കോട്ടും എത്തുന്നു. ഒരു ഒഴുക്കാണത്. പെണ്‍കുട്ടികള്‍ക്ക് ചുരിദാര്‍ നല്ല ഒതുക്കമുള്ള വേഷമായി തോന്നിയിട്ടുണ്ട്. ആഭരണങ്ങളില്‍ വന്ന വ്യത്യാസം, ഉപയോഗരീതിയിലെ വൈവിധ്യം ഒക്കെ ശ്രദ്ധിക്കാറില്ലേ? സ്ത്രീകളില്‍ സ്വര്‍ണഭ്രമം കുറഞ്ഞതായി തോന്നുന്നു. ഫാന്‍സി മെറ്റീരിയലിനോടാണ് അവര്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്. പ്രായമായവര്‍ക്കുവരെ സ്വര്‍ണത്തോട് ആര്‍ത്തി ഉണ്ടായിരുന്നു. ഒരു ലോഹം എന്നതിനപ്പുറം സ്വര്‍ണത്തില്‍ എന്താണുള്ളത്? ഇത്ര ആകര്‍ഷണം തോന്നാന്‍? നിറമല്ല വിലയാവും ആകര്‍ഷണം എന്നു തോന്നുന്നു. ഡിസൈനുകളിലും സ്ത്രീകള്‍ക്ക് താത്പര്യം കൂടിയിട്ടുണ്ട്. ചെരിപ്പ്, ബാഗ് ഒക്കെ പുതിയരീതിയില്‍ വരുന്നുണ്ട്. പരിഷ്‌കാരത്തിന്റെ അടയാളങ്ങള്‍ അതിലുണ്ട്. എങ്കിലും പെണ്‍കുട്ടികള്‍ക്ക് സിംപ്ലിസിറ്റി വന്നതായി തോന്നുന്നു. ആര്‍ഭാടം അല്പം കുറഞ്ഞതുപോലെ. അശ്രദ്ധമായ നടപ്പാണ് എന്നു പറയാം. പക്ഷേ, ശ്രദ്ധാപൂര്‍വമായ അശ്രദ്ധയാണത്. മുടികെട്ടിവെക്കലൊക്കെ മാറി. എണ്ണ തേച്ചുകുളിയൊക്കെ കുറവായിത്തുടങ്ങി. ഷാംപൂ ഉപയോഗിച്ചു കുളിച്ച് മുടി ഉതര്‍ത്തിയിടുന്ന സമ്പ്രദായം കാണുന്നുണ്ട്. ചില കഥകളില്‍ ഈ രീതിയിലുള്ള പെണ്‍കുട്ടികളെ വരയ്‌ക്കേണ്ടിവരും. ഐ.ടി. മേഖലയിലുള്ള പെണ്‍കുട്ടികളുടെയൊക്കെ വേഷം ഉദാഹരണമായി പറയാം. അതിലൊക്കെ നാഗരികതയുടെ മുദ്രകളുണ്ട്. ![]() എഴുത്തുകാരന്റെ സൃഷ്ടിക്കപ്പുറം നമ്പൂതിരിയുടെതായി സ്ത്രീസൃഷ്ടി സങ്കല്പം വരയില്‍ യാഥാര്‍ഥ്യമാവുന്നത് എങ്ങനെയാണ്? സ്ത്രീയെക്കുറിച്ച് നമ്മുടെയുള്ളില്‍ ഒരു ബോധമുണ്ട്. ആകൃതി മാത്രമല്ല സൗന്ദര്യം. സൗന്ദര്യത്തില്‍ വൈവിധ്യങ്ങളുണ്ടല്ലോ. പലവിധ സൗന്ദര്യച്ചേരുവകളില്‍നിന്നു പുതുതായി ഒന്നു സൃഷ്ടിക്കാം. ഈ കഥാപാത്രത്തിന്റെ സൗന്ദര്യം ഇങ്ങനെ എന്ന ഒരു തോന്നല്‍ വരും. അതില്‍നിന്നാണ് വരയ്ക്കാന്‍ തുടങ്ങുക. വീണവായിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം ഒരു കഥയ്ക്കുവേണ്ടി വരച്ചു. പലരും അത് അസ്സലായിട്ടുണ്ട് എന്നു പറഞ്ഞു. മെല്ലിച്ച ഒരു സ്ത്രീ വീണവായിക്കുന്നത് സങ്കല്പിക്കാന്‍ പ്രയാസമാണ്. വീണ നന്നായി വായിക്കാറാവണമെങ്കില്‍ അതിനു തക്ക പ്രായം വരണം. പ്രായവും പക്വതയുമുള്ള ഒരു സ്ത്രീയെ സങ്കല്പിക്കും. വീണയ്ക്കുതന്നെ ഒരു സ്‌ത്രൈണതയും ആര്‍ഭാടവുമുണ്ട്. ഒരു വൈണികയെ തടിച്ച പ്രകൃതക്കാരിയായി വരയ്ക്കുന്നതാണ് നല്ലത്. അപ്പോഴേ ആസ്വാദനപ്രധാനമാവൂ. ![]() വി.കെ.എന്‍ . കഥകളിലെ അല്ലെങ്കില്‍ നോവലുകളിലെ സ്ത്രീകളെ വരയ്ക്കുമ്പോള്‍ ഈ ആസ്വാദനം എപ്രകാരമായിരുന്നു? വി.കെ.എന്നിന്റെ വാചകങ്ങളില്‍ത്തന്നെ നമുക്കു വരയ്ക്കാനുള്ള രൂപം ഒളിഞ്ഞിരിക്കുന്നുണ്ടാകും. നങ്ങേമ, ലേഡി ഷാറ്റ് തുടങ്ങിയ കഥാപാത്രങ്ങള്‍ പുരുഷകഥാപാത്രങ്ങളെപ്പോലെ നിറഞ്ഞു നില്ക്കുന്നവരാണ്. സര്‍ ചാത്തുവും വെളിച്ചപ്പാടുമൊക്കെ ഒന്നാംകിടക്കാരാണ്. ഈ ഒന്നാംകിടഭാവം സ്ത്രീകഥാപാത്രങ്ങള്‍ക്കും ഉണ്ട്. അവരും വിട്ടുകൊടുക്കില്ല. ഒരു സാധുസ്ത്രീയെ വി.കെ.എന്നിന്റെ കഥകളില്‍ കാണാന്‍ കഴിയില്ല. വി.കെ.എന്‍. സൗന്ദര്യബോധമുള്ള എഴുത്തുകാരനായിരുന്നു. വി.കെ.എന്നിന്റെ ശരീരഭാഷയും സുന്ദരമായിരുന്നു. ഏതുനിലയ്ക്കും അതികായന്‍തന്നെ. രസമായി വരച്ചുപോന്നിട്ടുണ്ട് വി.കെ.എന്‍. കഥകളിലെ സ്ത്രീകളെ. അദ്ദേഹം ഉദ്ദേശിച്ചപോലെ വന്നിട്ടുണ്ട് എന്ന് അറിയിക്കുമായിരുന്നു. ![]() എം.ടി. വാസുദേവന്‍ നായരുടെ വാനപ്രസ്ഥം പുസ്തകമായപ്പോള്‍ ആ കഥയ്ക്കുവേണ്ടി 'വിനോദിനി'യെ വരച്ചിട്ടുണ്ടല്ലോ? കുറച്ച് പ്രായമായ സ്ത്രീയായിട്ടാണു വരച്ചത്. കരുണാകരന്‍ മാസ്റ്ററെ വരയ്ക്കുമ്പോള്‍ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ രൂപം മനസ്സിലുണ്ടായിരുന്നു. ഉള്ളില്‍ തിങ്ങിനില്ക്കുന്നു എങ്കിലും പ്രകടിപ്പിക്കാന്‍ പറ്റാത്ത സ്‌നേഹവുമായി ഇരുവരും കുടജാദ്രിയില്‍ പോകുന്നു. നല്ല കഥയാണത്. വിനോദിനിയുടെ കുട്ടിക്കാലമല്ല വരച്ചത്. കഥയിലെ പ്രായം കണക്കിലെടുത്തു. നല്ല മുഹൂര്‍ത്തങ്ങളും. നമ്പൂതിരിച്ചിത്രങ്ങള്‍ പൊതുവെ ചലനാത്മകമാണ്. അതിലെ കലാരഹസ്യം എന്താണ്? ചിത്രങ്ങള്‍ക്ക് ചലനം പ്രധാനമാണ്. ചലനാത്മകത വേണം എന്നത് ഡ്രോയിങ്ങിന്റെ തത്ത്വംകൂടിയാണല്ലോ. പ്രത്യേകിച്ച് ശരീരത്തിന്റെ ചലനാത്മകത. ഒരാള്‍ ഇരിക്കുകയാണെങ്കില്‍ക്കൂടി അതിലൊരു ചലനമുണ്ട്. ആലിംഗനമൊക്കെ വരയ്ക്കുമ്പോള്‍ ഒരു ചടുലത തോന്നിക്കണം. അതു സ്വാഭാവികമായി വരേണ്ടതാണ്. ആലിംഗനം, ചുംബനം ഒക്കെ വരയ്ക്കുമ്പോള്‍ സ്ത്രീയുടെയും പുരുഷന്റെയും മുഖം മറയുകയുമരുത്. ആ ഫീലിങ് വരികയും വേണം. കൈയിന്റെ ചലനമൊക്കെ ശ്രദ്ധിക്കണം. അശ്ലീലമാണ് എന്നു തോന്നരുത്. സദാചാരവിരുദ്ധം ആവരുത്. അങ്ങനെ പലതും ശ്രദ്ധിക്കണം. എഴുത്തിനെക്കാള്‍ വരയില്‍ തോന്നാന്‍ എളുപ്പമാണ്. ![]() എഴുത്തിനോളം എളുപ്പമല്ല വര എന്നാണോ? അതെ. മുന്‍പു പറഞ്ഞ ചലനാത്മകത തോന്നുന്നു എങ്കില്‍ അതു വരയുടെ വിജയമാണ്. വരയ്ക്കുന്ന സമയത്തെ മാനസികാവസ്ഥയും പ്രധാനമാണ്. നമ്പൂതിരി വരച്ച സ്ത്രീകഥാപാത്രങ്ങളില്‍ ഓര്‍മയില്‍ നില്ക്കുന്ന ചിത്രങ്ങള്‍ ഉണ്ടോ? അങ്ങനെ ചിത്രങ്ങള്‍ ഓര്‍മിച്ചുവെക്കുക ശീലമല്ല. ഒന്നു വരച്ചു തീര്‍ന്ന് അടുത്തത് വരയ്ക്കുമ്പോള്‍ മറ്റൊരു മാനസികാവസ്ഥയിലായിരിക്കും. പഴയ ചിത്രങ്ങള്‍ ചിലതു കാണുമ്പോള്‍ വരച്ച കാലം, സാഹചര്യം, കഥ ഒക്കെ ഓര്‍മയില്‍ വരാറുണ്ട്. ചില ഭാവങ്ങളും തെളിഞ്ഞുവരും. നോവല്‍ച്ചിത്രങ്ങളാണ് അധികമായി ഓര്‍മയില്‍ നില്ക്കുക. വരയ്ക്കുന്നതിനുമുന്‍പ് ആ പ്രകൃതത്തോടു സാദൃശ്യമുള്ളവര്‍ ഉള്ളിലൂടെ കടന്നുപോയി ഒരു ചിത്രസങ്കല്പം രൂപപ്പെടാറുണ്ട്. ആ നിലയ്ക്ക് നോവലിലെ കഥാപാത്രങ്ങളുടെ നില്പ്, നടപ്പ്, സംസാരം ഒക്കെ ഇന്നയിന്നതരത്തിലാവും എന്നൊരു തോന്നല്‍ വരും. സ്ഥിരമായി കാണുന്നവരുടെ മാനറിസങ്ങള്‍ ഇതിലേക്ക് അന്വയിക്കും. കണ്ടുമുട്ടുന്നവരില്‍ പലരും ചിത്രത്തിലൂടെ വരും. എഴുത്തുകാരും ഇങ്ങനെയൊക്കെയാവുമെന്നു തോന്നുന്നു. വാസുദേവന്‍ നായരുടെ നിശ്ശബ്ദമായ ഇരിപ്പില്‍ അദ്ദേഹം എല്ലാം ശ്രദ്ധിക്കുന്നുണ്ടാകും. വാനപ്രസ്ഥത്തിലെ വിനോദിനിയുടെ സൃഷ്ടിയിലൊക്കെ ഈ ശ്രദ്ധയുടെ നല്ല അംശങ്ങള്‍ ഉണ്ട്. ![]() ചിത്രരചനയുമായി ബന്ധപ്പെട്ട് സ്ത്രീത്വത്തെ എങ്ങനെ കാണുന്നു? ആകര്‍ഷണീയത സ്ത്രീത്വത്തിന്റെ ഭാഗമാണ്. പെണ്‍കുട്ടികള്‍ പെട്ടെന്നു വളരുന്ന ഒരു കാലമുണ്ടല്ലോ. അവരുടെ ശരീരപ്രകൃതി, സംസാരം, നോട്ടം എല്ലാം അപ്രതീക്ഷിതമായ വേഗത്തില്‍ മാറും. ആണിന് വളര്‍ച്ച ഇത്ര പെട്ടെന്നു കാണുന്നില്ലല്ലോ. 'മരം തളിര്‍ക്കാന്‍ തുടങ്ങുമ്പോഴേക്ക്/ ഒപ്പം മുളച്ചീടിന വല്ലി പൂത്തു' എന്നു നാലപ്പാട് എഴുതിയിട്ടുണ്ടല്ലോ. ഈ വളര്‍ച്ച ഏറെക്കാലം ഉണ്ടാകും. അവര്‍ക്കത് നിലനിര്‍ത്താനും കഴിയും. സൃഷ്ടിയില്‍ത്തന്നെ സ്ത്രീത്വം വേറിട്ടതാണല്ലോ. വിവാഹത്തിനുമുന്‍പ്, വിവാഹത്തിനുശേഷം ഇങ്ങനെ സ്ത്രീവരയില്‍ വ്യത്യാസം വന്നിട്ടുണ്ടോ? അങ്ങനെയൊന്നുമില്ല. ആദ്യം വരച്ചിരുന്നതില്‍നിന്ന് ഇപ്പോഴത്തേതിന് കാലംകൊണ്ടുള്ള മാറ്റം വന്നിട്ടുണ്ട്. ആദ്യകാലസങ്കല്പം മാറി എന്നര്‍ഥം. വിശദാംശങ്ങള്‍ കുറച്ച് ഭാവകേന്ദ്രിതമാക്കി. ആദ്യകാലത്തൊക്കെ പഠനാത്മകം എന്നു തോന്നാവുന്ന, അല്ലെങ്കില്‍ പറയാവുന്ന രീതിയില്‍ വരച്ചിരുന്നു. ഇപ്പോള്‍ കഥയിലെ പ്രത്യേകഭാവത്തില്‍ അധിഷ്ഠിതമായി വരച്ചാല്‍ മതി എന്നു തോന്നിത്തുടങ്ങി. ![]() കലാസങ്കല്പത്തില്‍ വന്ന മാറ്റം കൂടിയായി ഇതിനെ കണ്ടുകൂടേ? അങ്ങനെയും പറയാം. മാറ്റം എപ്പോഴും ആവശ്യമാണല്ലോ. സ്ത്രീശില്പങ്ങള്‍ ചെയ്യുമ്പോഴുള്ള കലാസങ്കല്പം എന്താണ്? രേഖകളിലെ സ്ത്രീകള്‍തന്നെയാണ് ശില്പങ്ങളിലും വരുന്നത്. ഇതേ ശരീരശാസ്ത്രംതന്നെയാണ് ശില്പത്തിലും ഉപയോഗിക്കുന്നത്. ദിവാകരന്‍ സ്മാരകത്തില്‍ സിമന്റില്‍ ചെയ്തപ്പോഴും മഹാഭാരതം ചെമ്പില്‍ ചെയ്തപ്പോഴും ഇതേ സങ്കല്പംതന്നെയായിരുന്നു. 'ലോഹഭാരത'ത്തിലെ സ്ത്രീകള്‍ പൗരാണികസങ്കല്പത്തിലായി എന്നു മാത്രം. വരയില്‍നിന്നും വേറിട്ട സ്വഭാവം ശില്പങ്ങള്‍ക്കില്ല. മാറ്റാന്‍ ശ്രമിച്ചാലും മാറുന്നില്ല എന്നര്‍ഥം. തിരിഞ്ഞുവന്ന് അവസാനം അങ്ങനെത്തന്നെയാവും. ![]() സ്ത്രീയെ വരയ്ക്കുക എളുപ്പമാണോ? അതില്‍ ആനന്ദം ഉണ്ടോ? അങ്ങനെയില്ല. സ്ത്രീയായാലും പുരുഷനായാലും ഒരുപോലെത്തന്നെ. കഥാപാത്രങ്ങള്‍ എങ്ങനെവേണം എന്നതിനെക്കുറിച്ചേ ആലോചന വേണ്ടിവരുന്നുള്ളൂ. നോവലാകുമ്പോള്‍ കുറെ ലക്കങ്ങള്‍ കൊണ്ടുപോവാനുള്ളതാണ്. പ്രായം, കാലം ഇവ ശ്രദ്ധിക്കണം. ഫിഗര്‍ പ്രധാനമായി കാണണം. പ്രായമാറ്റമൊക്കെ ചിത്രത്തില്‍ വരണം. സ്‌ത്രൈണതയെ എങ്ങനെ വിലയിരുത്തുന്നു? പുരുഷശരീരത്തില്‍നിന്ന് സ്ത്രീശരീരത്തിനു പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടല്ലോ. ശരീരഭാഷ നോക്കുക. ഉദാഹരണത്തിന് പുരുഷന്റെത് ബലിഷ്ഠമായ കൈകളാകും. സ്ത്രീയുടെത് അങ്ങനെയാവില്ല. അവയവങ്ങളില്‍ത്തന്നെ ഈ സ്‌ൈത്രണതയുണ്ട്. തിരിച്ചുംകാണാം. പൗരുഷപ്രകൃതിയുള്ള സ്ത്രീകള്‍. സ്‌ത്രൈണതയുള്ള പുരുഷന്മാര്‍. ![]() കേരളീയകലകളിലെ സ്ത്രീഅരങ്ങുകള്‍ ശ്രദ്ധിച്ചിട്ടുണ്ടല്ലോ. കഥകളിയിലെ സ്ത്രീവേഷം, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയെ എങ്ങനെ നോക്കിക്കാണുന്നു? പുരുഷന്‍ കെട്ടുന്ന സ്ത്രീവേഷം സ്ത്രീവേഷമായിട്ടേ നില്ക്കുകയുള്ളൂ. വേഷംകെട്ടലേ ആവുന്നുള്ളൂ എന്നര്‍ഥം. ഒരു സ്ത്രീ 'കത്തി' വേഷം ചെയ്യുമ്പോഴും ഈ പോരായ്മ കാണാം. സ്ത്രീവേഷത്തിന് മുഖം മിനുക്കായതിനാല്‍ അഭിനയസാധ്യത പ്രയോജനപ്പെടുത്താം. നമ്പൂതിരി കഥകളിയിലെ സ്ത്രീവേഷം വരയ്ക്കുമ്പോള്‍ സ്ത്രീയെ വരച്ച് സ്ത്രീവേഷമാക്കുകയാണല്ലോ പതിവ്? പുരുഷനെ വരച്ച് സ്ത്രീവേഷമാക്കേണ്ടതില്ലല്ലോ. സ്ത്രീ, കഥകളിവേഷമാവലേ വരയില്‍ വേണ്ടൂ. ![]() കോട്ടയ്ക്കല്‍ ശിവരാമന്റെ സ്ത്രീവേഷം ഓര്‍മയിലുണ്ടല്ലോ? എങ്ങനെയാണ് കണ്ടിരുന്നത്? ശിവരാമന് നാടകത്തോടായിരുന്നു അടുപ്പം. നാടകസങ്കല്പമാണ് ശിവരാമനെ ഭരിച്ചിരുന്നത്. നളചരിതം, രുഗ്മാംഗദചരിതംപോലെയുള്ള കഥകള്‍ ഈ നാടകദര്‍ശനം വിജയിപ്പിക്കാന്‍ സാധ്യമായ കഥകളുമാണ്. അസാധാരണമായ ആവിഷ്‌കാരമാണ് കഥകളിയില്‍ ഉള്ളത്. അത്തരമൊരു സങ്കല്പത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയല്ലേ നല്ലത്? യുക്തി, ചിന്ത ഇവയൊക്കെ ഒരു പരിധിവരെ പോരേ? മോഹിനിയാട്ടം ഭംഗിയുള്ള കലാരൂപമാണ്. ലാസ്യഭാവം കൂടുതലുണ്ട്. മറ്റൊന്ന് കൈകൊട്ടിക്കളിയാണ്. അതില്‍ കലയുടെ അംശം അധികമില്ല. ![]() നമ്പൂതിരി പല കാലങ്ങളില്‍ വരച്ച സ്ത്രീരേഖാചിത്രങ്ങളില്‍നിന്ന് തിരഞ്ഞെടുത്തവ പുസ്തകരൂപത്തില്‍ വരികയാണ്. നമ്പൂതിരി ചിത്രം എഴുതുകയാണ് എന്നാണല്ലോ പറയുക. ആ നിലയ്ക്ക് ഈ ചിത്രമെഴുത്തുപുസ്തകത്തിന്റെ വരകളിലൂടെയുള്ള വായന എങ്ങനെയായിരിക്കും? പലരും ചിത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ സ്ത്രീചിത്രങ്ങള്‍ കേമമായിട്ടുണ്ട് എന്ന് അഭിപ്രായപ്പെടാറുണ്ട്. ആ നിലയ്ക്ക് അവര്‍ക്ക് ഇഷ്ടമാകുമെന്നു വിചാരിക്കുക. കഥ എന്തായിരുന്നുവെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടായാല്‍ നന്ന്. ആ നിലയ്ക്ക് ചിത്രമായി വായിക്കാം. നമ്പൂതിരിയുടെ സ്ത്രീകള്‍ വാങ്ങാം |
|
||
മഹാകവി കുമാരനാശാന്റെ കുട്ടിക്കവിതകളില്‍ നിന്ന് ചില കവിതകള്‍ ഇവിടെ വായിക്കാം...
![]() കുട്ടിയും തള്ളയും ഈ വല്ലിയില്‍നിന്നു ചെമ്മേ - പൂക്കള്‍ പോവുന്നിതാ പറന്നമ്മേ! തെറ്റീ! നിനക്കുണ്ണി ചൊല്ലാം - നല്‍പൂ - മ്പാറ്റകളല്ലേയിതെല്ലാം. മേല്ക്കുമേലിങ്ങിവ പൊങ്ങീ - വിണ്ണില്‍ നോക്കമ്മേ, യെന്തൊരു ഭംഗി! അയ്യോ! പോയ്ക്കൂടിക്കളിപ്പാന്‍ - അമ്മേ, വയ്യേയെനിക്കു പറപ്പാന്‍! ആകാത്തതിങ്ങനെ എണ്ണീ - ചുമ്മാ മാഴ്‌കൊല്ലായെന്നോമലുണ്ണീ! പിച്ചനടന്നു കളിപ്പൂ - നീയി - പ്പിച്ചകമുണ്ടോ നടപ്പൂ? അമ്മട്ടിലായതെന്തെന്നാല്‍ - ഞാനൊ - രുമ്മതരാമമ്മ ചൊന്നാല്‍. നാമിങ്ങറിയുവതല്പം - എല്ലാ- മോമനേ, ദേവസങ്കല്പം. മിന്നാമിനുങ്ങ് ഇതെന്തൊരാനന്ദമിതെന്തു കൗതുകം! സ്വതന്ത്രമായ് സുന്ദരമിപ്രഭാകണം; ഇതാ പറന്നെത്തിയടുത്തു ഹാ! പറ- ന്നിതാ തൊടുംമുമ്പിതു വിണ്ണിലായിതേ! ഉടന്‍ മടങ്ങുന്നിത, പൂത്തിരുട്ടിലായ്- ക്കിടന്ന വേലിച്ചെടിതന്റെ തുമ്പിതില്‍; ചുടുന്നതില്ലിച്ചെറു തീയതൊന്നുമേ! കെടുന്നുമില്ലീ മഴയത്തുപോലുമേ! ഇരിക്കൊലാ പൊങ്ങുക, വിണ്ണിലോമനേ, ചരിക്ക നീ മിന്നിമിനുങ്ങിയങ്ങനെ, വരിഷ്ഠമാം തങ്കമുരച്ച രേഖപോ- ലിരുട്ടു കീറുന്നൊരു വജ്രസൂചിപോല്‍. സ്ഫുരിക്കുമീ നിന്നുടലിന്‍ പദാര്‍ഥമെ- ന്തുരയ്ക്ക, മിന്നല്‍പ്പിണരിന്‍ സ്ഫുലിംഗമോ? വിരഞ്ഞുപോം താരഗണങ്ങള്‍ തമ്മിലാ- ഞ്ഞുരഞ്ഞു പാറും പൊടിയോ നിലാവതോ? പുളച്ചിടുന്നെന്മനതാരഹോ! വെറും വെളിച്ചമേ, വാ കിളിവാതിലൂടെ നീ, വിളിച്ചു കേളാത്തവിധം ഗമിക്കിലാ- മൊളിച്ചിടാന്‍ കള്ള, നിനക്കു വയ്യെടോ! പിലാവിലും തെങ്ങിലുമക്കവുങ്ങിലും വിലോലമായ് മാവിലുമങ്ങുമിങ്ങുമേ വിലങ്ങിടും നീ പ്രകൃതിക്കു ചാര്‍ത്തുവാന്‍ നിലാവുപൂമ്പട്ടിനു പാവു നെയ്കയോ? പരുക്കേറ്റ കുട്ടി അരികത്തമ്പോടു വരുന്നുണ്ടമ്മ ഞാന്‍ കരയായ്‌കോമനേ, കരള്‍ വാടി പുരികവും ചുണ്ടും ചുളിച്ചു നീ വിങ്ങി- ക്കരയായ്‌കോമനേ, വരുന്നു ഞാന്‍. പനിനീര്‍ച്ചെമ്പകച്ചെറുമുള്ളേറ്റു നിന്‍ കുരുന്നുകൈവിരല്‍ മുറിഞ്ഞിതേ! തനിയേ തൈമാവില്‍ക്കയറി വീണോമല്‍- ച്ചെറുകാല്‍മുട്ടുകള്‍ ചതഞ്ഞിതേ! മറിച്ചിട്ടിപ്പടം മുകളില്‍ നിന്നയ്യോ മുറിച്ചിതേ പൊന്നിന്‍നിറുകയും മുറിയില്‍ക്കട്ടിന്മേല്‍ കയറിച്ചാഞ്ചാടി- ത്തറയില്‍ വീണിപ്പൂങ്കവിളും നീ. കരുതേണ്ട, തല്ലുമിതിനായ് ഞാനെന്നു, കരയേണ്ട, നോവുമകന്നുപോം അറിയാപ്പെതല്‍ നീ കളിയാടിയേറ്റ മുറിവു ഭൂഷണം നിനക്കുണ്ണീ. ഉരച്ചിവണ്ണമക്ഷതമോരോന്നുമേ തിരിച്ചു ചുംബിച്ചാളുടനമ്മ, സ്ഫുരിച്ച പുഷ്പത്തെയളിപോലെ, കുട്ടി ചിരിച്ചാന്‍ കാര്‍ നീങ്ങും ശശിപോലെ. പ്രഭാതപ്രാര്‍ഥന സകലാശ്രയമായി രാത്രിയും പകലും നിന്നെരിയും പ്രദീപമേ, ജഗദീശ, ജയിക്ക! ശാശ്വതം നിഗമം തേടിന നിന്‍പദാംബുജം. അരുണോദയമായി, പൂക്കള്‍പോല്‍ വിരിയുന്നൂ കരണോല്‍ക്കരം വിഭോ, തിരിയെത്തെളിയുന്നു ഹന്ത! നീ തിര നീക്കുന്നൊരു ലോകരംഗവും. ഒരു ഭീതിയെഴാതെ, കാത്തു, ദുഷ്- കര സാംസാരികപോതയാത്രയില്‍ കര കാട്ടുക നിന്നു നീ കൃപാ- കര,- ഞാന്‍ ദിക്കറിയാത്ത നാവികന്‍. ഗുണമെന്നിയൊരാള്‍ക്കുമെന്നില്‍നി- ന്നണയായ്‌വാന്‍ തരമാകണം വിഭോ, അണുജീവിയിലും സഹോദര- പ്രണയം ത്വല്‍കൃപയാലെ തോന്നണം. ഉളവാകണമാത്മതുഷ്ടിയീ- യെളിയോനിങ്ങനെ പോകണം ദിനം, ഇളകാതെയുമിന്ദ്രിയാര്‍ത്തിയാല്‍ കളിയായും കളവോതിടാതെയും. അഖിലോപരിയെന്റെ ബുദ്ധിയില്‍ സുഖദുഃഖങ്ങളില്‍ മാറ്റമെന്നിയേ ജഗദീശ, തെളിഞ്ഞു നില്ക്കണം നിഗമം തേടിന നിന്‍പദാംബുജം. (കുമാരനാശാന്റെ കുട്ടിക്കവിതകള്‍ എന്ന പുസ്തകത്തില്‍ നിന്ന്) |
2012, മാർച്ച് 30, വെള്ളിയാഴ്‌ച
![]() കടമ്മനിട്ട നെല്ലിന്‍ തണ്ടു മണക്കും വഴികള്‍ എള്ളിന്‍ നാമ്പു കുരുക്കും വയലുകള്‍ എണ്ണം തെറ്റിയ ഓര്‍മ്മകള്‍ വീണ്ടും കുന്നിന്‍ ചെരിവില്‍ മാവിന്‍കൊമ്പില്‍ ഉണ്ണികളായി ഉറങ്ങിയെണീക്കെ, താമരമൊട്ടുകള്‍ താന്തോന്നിത്തം കാട്ടി കല്പടവാകെയിടിഞ്ഞുപൊളിഞ്ഞ കുളത്തിന്‍ കടവില്‍ തള്ളത്തവളകള്‍ നാമം ചൊല്ലി ക്കല്ലിന്നടിയില്‍ക്കാലും നീട്ടിയിരിക്കുന്നേരം എണ്ണ നിറച്ചൊരു കിണ്ണവുമായി തോര്‍ത്തുമുടുത്തു കുളിക്കാനെത്തിയ പുലരിയെ നോക്കിപ്പുല്‍ക്കൊടി നോക്കി പൂക്കളെ നോക്കിയുണര്‍ത്തി പുണ്ണിലിറങ്ങിയ കുശമുനയൂരിപ്പല്ലിട കുത്തി മണത്തു കുശുമ്പു നിനച്ചു്, കുറുമ്പു നടിച്ചു്, കുളക്കോഴിപ്പിടയാടയുരിഞ്ഞു പിടഞ്ഞു പടിഞ്ഞാട്ടോടിപ്പോവതു നോക്കി നടന്നൂ ഞാന്‍ .. കോഴി കുഞ്ഞേ തുള്ളാന്‍ സമയമില്ലിപ്പോള്‍ കാഞ്ഞവെയിലത്ത് കാലു പൊള്ളുമ്പോള്‍ എന്നുമെന്റെ ചിറകിന്റെ കീഴില്‍ നിന്നു നിന്റെ വയറു നിറയ്ക്കാം എന്ന് തോന്നുന്ന തോന്നലു വേണ്ട. നിന്റെ ജീവിതം നിന്‍ കാര്യം മാത്രം നേരമായി നിനക്കു ജീവിക്കാന്‍ നേരമിന്നു തിരക്കു കൂട്ടുന്നു അന്നു ഞാനും ഉടപ്പിറന്നോളും ഒന്നു പോലെ കഴിഞ്ഞ കുഞ്ഞുങ്ങള്‍ അമ്മ ഞങ്ങളെ നെഞ്ചത്തടുക്കി ഉമ്മ വെച്ചു വളര്‍ത്തിയെന്നാലും കൊത്തി മാറ്റിയൊരിക്കല്‍ അതില്‍ പിന്നെ എത്ര രാവിന്റെ തൂവല്‍ കൊഴിഞ്ഞു നേരമായി നിനക്കു ജീവിക്കാന്‍ നേരമിന്നു തിരക്കു കൂട്ടുന്നു കാവിലെ കിളിപ്പാട്ടുകള്‍ കേട്ടും പൂവുകള്‍ കണ്ടും പറന്നു ചെല്ലല്ലേ കാട്ടില്‍ ഉണ്ടു പതുങ്ങിയിരിക്കും കാടനുണ്ടു കടിച്ചു പറിയ്ക്കും കണ്ണു വേണം ഇരുപുറം എപ്പോഴും കണ്ണു വേണം മുകളിലും താഴെയും കണ്ണിനുള്ളില്‍ കത്തി ജ്വലിക്കും ഉള്‍ക്കണ്ണ് വേണം, അണയാത്ത കണ്ണ് പരാതി പറയൂ പരാ!തി നീ കൃഷ്‌ണേ... പറയൂ പരാ!തി നീ കൃഷ്‌ണേ... നിന്റെ വിറയാര്‍ന്ന ചുണ്ടുമായ് നിറയുന്ന കണ്ണുമായ് പറയൂ പരാ!തി നീ കൃഷ്‌ണേ പറയൂ പരാ!തി നീ കൃഷ്‌ണേ അവിടെ നീ അങ്ങനിരിക്കൂ മുടിക്കതിരുകള്‍ അല്‍പ്പമൊതുക്കൂ.. നിറയുമാ കണ്‍കളില്‍ കൃഷ്ണമണികളില്‍ നിഴലുപോലെന്നെ ഞാന്‍ കാണ്മൂ.. നിറയുമാ കണ്‍കളില്‍ കൃഷ്ണമണികളില്‍ നിഴലുപോലെന്നെ ഞാന്‍ കാണ്മൂ.. അടരാന്‍ മടിക്കുന്ന തൂമണി കത്തുന്ന തുടര്‍വെളിച്ചത്തില്‍ ഞാന്‍ കാണ്മൂ... കാണാന്‍ കൊതിച്ചിന്നുമാകാതെ ദാഹിച്ചു, വിടവാങ്ങി നിന്നൊരെന്‍ മോഹം... ഇടനെഞ്ചുയര്‍ന്നുതാണുലയുന്ന സ്പന്ദമെന്‍, തുടരുന്ന ജീവന്റെ ബോധം... അതുനിലപ്പിക്കരുത് അതിവേഗമോരോന്ന്.. പറയൂ പരാ!തി നീ കൃഷ്‌ണേ... പറയൂ പരാ!തി നീ കൃഷ്‌ണേ... എന്നും പറഞ്ഞവതന്നെയാണെങ്കിലെന്തെന്നും, പുതിയാതായിത്തോന്നും... എന്നും പറഞ്ഞവതന്നെയാണെങ്കിലെന്തെന്നും , പുതിയാതായിത്തോന്നും... അല്ലെങ്കിലെന്തുണ്ട് അനവധികാര്യങ്ങള്‍, ഉള്ളതൊരിത്തിരി ദുഃഖം... അല്ലെങ്കിലെന്തുണ്ട് അനവധികാര്യങ്ങള്‍, ഉള്ളതൊരിത്തിരി ദുഃഖം... മിഴികോര്‍ത്തു നിന്നു നീ പറയുന്ന മാത്ര ഞാന്‍ കേല്‍ക്കുന്ന മാത്രകള്‍ അതില്‍ മാത്രമാണ് നാം അന്വേന്യമുണ്ടെന്ന് അറിയുന്നെതിന്നായ് പറയൂ.. 'പറയൂ പരാതി നി കൃഷ്‌ണേ..' ഉച്ചത്തിലുച്ചത്തിലാകട്ടെ നിന്‍ മൊഴി.. ഉച്ചത്തിലുച്ചത്തിലാകട്ടെ നിന്‍ മൊഴി.. 'ഒച്ചയടഞ്ഞുവോ..?' നിശ്ചലം ചുണ്ടുകള്‍, നിറയാത്തകണ്ണുകള്‍ നിറയാത്തകണ്‍കളില്‍ കൃഷ്ണമണികളില്‍.. നിഴലില്ല, ഞാനില്ല ഞാനില്ല.. കണ്ണൂര്‍ കോട്ട പകലുറക്കത്തിന്റെ ചടവുമായി കണ്ണൂര്‍ക്കോട്ടയിലേക്കു ഞാന്‍ കടന്നുചെന്നപ്പൊഴെക്കും പുരാവസ്തുസംരക്ഷണവകുപ്പിന്‍ കീഴില്‍ അതൊരു സ്മാരകമായി മാറിയിരുന്നു വൈധവ്യം ബാധിച്ച വൃദ്ധയുടെ പ്രൌഢയൌവനത്തിന്റെ അകാലസ്മൃതികള്‍പോലെ തുരുമ്പിച്ച പീരങ്കികള്‍ പലയിടത്തും ഇവയുടെ ഹിംസ്രഗര്‍ജനങ്ങള്‍ അനന്തമായ അലയാഴിയുടെ നിതാന്തഗംഭീരതരംഗഘോഷങ്ങള്‍ക്കു മുകളിലൂടെ പാഞ്ഞു പോയിരിക്കണം ദിശാസൂചികളും വെച്ച് അളന്നു തിട്ടപ്പെടുത്തിയ അലര്‍ച്ചകള്‍ ഉന്നത്തിലേക്ക് ഊക്കോടെ കുതിച്ചുകാണും പടക്കുതിരകളുടെ കുളമ്പുകള്‍ക്കിടയില്‍ നിര്‍ദോഷികളുടെ നിലവിളികള്‍ ചതഞ്ഞരഞ്ഞിരിക്കണം വിഢ്ഡികള്‍ വിജയാഘോഷം കൊണ്ടാടിയിരിക്കണം മനുഷ്യന്‍ മനംനൊന്തു ദു:ഖിച്ചിരിക്കണം നിസ്സംഗമായ മരണത്തില്‍ എല്ലാം മറന്നുപോയിരിക്കണം കാറ്റാടിമരച്ചില്ലകള്‍ എന്താണു മൂളുന്നത്? കടലിലേക്കുതന്നെ മുഖം തിരിച്ചാലോ? കടലിന്നും കടലുതന്നെ കരകാണാത്ത നീല വിസ്തൃതി രഹസ്യം വിട്ടുകൊടുക്കാത്ത അതേ മന:സ്ഥിതി അസ്തമയത്തിന്റെ നിഴല്‍ പരന്ന അങ്ങേ മൂലയ്കല്‍ സ്വവര്‍ഗഭോഗികള്‍ ഉത്തേജിതരാകുന്നു അകപ്പെട്ടുപോയ ഒരു കുമാരന്റെ അമര്‍ത്തിപ്പിടിച്ച വിമ്മിട്ടം ഉദാസീനമായ കണ്ണുകള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞെങ്കിലും ഒന്നും വ്യക്തമല്ല കെട്ടുപിണഞ്ഞ നിഴലുകള്‍ മാത്രം മിക്കകണ്ണുകളും ഇവിടെ ഉദാസീനമാണ് എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും എല്ലാ! പീരങ്കികളും നിശബ്ദമായി തുരുമ്പിക്കും എല്ലാ സുല്‍ത്താന്മാരോടും വെളിച്ചം കടക്കാത്ത ഗുഹയിലൂടെ ഒളിച്ചോടും ഉറക്കച്ചടവില്ലാത്ത എന്റെ കുട്ടികള്‍ ഇവയെല്ലാം കൌതുകപൂര്‍വ്വം നോക്കികാണും' കോട്ടയിന്നു കോട്ടയല്ല പുരാവസ്തു അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ കാഷ്ടിക്കുന്നു സ്വവര്‍ഗഭോഗികള്‍ അവസരം പാര്‍ത്തു കഴിയുന്നു പിമ്പുകള്‍ പരതി നടക്കുന്നു ഇതാ ഒരു പരസ്യം 'ഈ പുരാവസ്തുവിനു കോട്ടം വരുത്തുന്നവരെ നിയമപ്രകാരം ശിക്ഷിക്കും' എങ്കിലും ഞാന്‍ ഭയന്നു കാവല്‍ക്കാരന്‍ ഒടുവില്‍ അവരുടെ തോളിലും തൊട്ടുകൊണ്ടു പറയുമല്ലോ 'സമയമായി' കുറത്തി മലഞ്ചൂരല്‍മടയില്‍നിന്നും കുറത്തിയെത്തുന്നു വിളഞ്ഞ ചൂരപ്പനമ്പുപോലെ കുറത്തിയെത്തുന്നു കരീലാഞ്ചിക്കാട്ടില്‍നിന്നും കുറത്തിയെത്തുന്നു കരീലാഞ്ചി വള്ളിപോലെ കുറത്തിയെത്തുന്നു ചേറ്റുപാടക്കരയിലീറ പ്പൊളിയില്‍നിന്നും കുറത്തിയെത്തുന്നു ഈറ ചീന്തിയെറിഞ്ഞ കരിപോല്‍ കുറത്തിയെത്തുന്നു വേട്ടനായ്ക്കടെ പല്ലില്‍നിന്നും വിണ്ടുകീറിയ നെഞ്ചുമായി കുറത്തിയെത്തുന്നു മല കലങ്ങി വരുന്ന നദിപോല്‍ കുറത്തിയെത്തുന്നു മൂടുപൊട്ടിയ മണ്‍കുടത്തിന്‍ മുറിവില്‍ നിന്നും മുറിവുമായി കുറത്തിയെത്തുന്നു വെന്തമണ്ണിന്‍ വീറുപോലെ കുറത്തിയെത്തുന്നു ഉളിയുളുക്കിയ കാട്ടുകല്ലിന്‍ കണ്ണില്‍നിന്നും കുറത്തിയെത്തുന്നു കാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍ കുറത്തിയെത്തുന്നു കുറത്തിയാട്ടത്തറയിലെത്തി കുറത്തി നില്‍ക്കുന്നു കരിനാഗക്കളമേറി കുറത്തി തുള്ളുന്നു. കരിങ്കണ്ണിന്‍ കട ചുകന്ന് കരിഞ്ചായല്‍ കെട്ടഴിഞ്ഞ് കാരിരുമ്പിന്‍ ഉടല്‍ വിറച്ച് കുറത്തിയുറയുന്നു. അരങ്ങത്തു മുന്നിരയില്‍ മുറുക്കിത്തുപ്പിയും ചുമ്മാ ചിരിച്ചും കൊണ്ടിടം കണ്ണാല്‍ കുറത്തിയെ കടാക്ഷിക്കും കരനാഥന്മാര്‍ക്കു നേരേ വിരല്‍ ചൂണ്ടിപ്പറയുന്നു: നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ? നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ? നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ? നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്. കാട്ടുവള്ളിക്കിഴങ്ങുമാന്തി ചുട്ടുതന്നില്ലേ ഞങ്ങള്‍ കാട്ടുചോലത്തെളിനീര് പകര്‍ന്നു തന്നില്ലേ പിന്നെ പൂത്തമാമരച്ചോട്ടില്‍ നിങ്ങള്‍ കാറ്റുകൊണ്ടു മയങ്ങിയപ്പോള്‍ കണ്ണുചിമ്മാതവിടെ ഞങ്ങള്‍ കാവല്‍ നിന്നില്ലേ , കാട്ടുപോത്ത്,കരടി,കടുവ നേര്‍ത്തുവന്നപ്പോള്‍ ഞങ്ങള്‍ കൂര്‍ത്ത കല്ലുകളോങ്ങി നിങ്ങളെ കാത്തുകൊണ്ടില്ലേ പുലിയുടെ കൂര്‍ത്തപല്ലില്‍ ഞങ്ങളന്ന് കോര്‍ത്തുപോയില്ലേ വീണ്ടും പല്ലടര്‍ത്തി വില്ലുമായി കുതിച്ചുവന്നില്ലേ ,അതു നിങ്ങളോര്‍ക്കുന്നോ? നദിയരിച്ച് കാടരിച്ച് കടലരിച്ച് കനകമെന്നും കാഴ്ചതന്നില്ലേ ഞങ്ങള്‍ മരമരിച്ച് പൂവരിച്ച് തേനരിച്ച് കാഴ്ചവെച്ചില്ലെ നിങ്ങള്‍ മധുകുടിച്ച് മത്തരായി കൂത്തടിച്ചില്ലേ ഞങ്ങള്‍ വഴിയൊരുക്കും ഞങ്ങള്‍ വേര്‍പ്പില്‍ വയറുകാഞ്ഞു പതം പറയാനറിഞ്ഞുകൂടാ തന്തിചായാന്‍ കാത്തുകൊണ്ടു വരണ്ടു വേലയിലാണ്ടു നീങ്ങുമ്പോള്‍ വഴിയരികില്‍ ആര്യവേപ്പിന്‍ ചാഞ്ഞകൊമ്പില്‍ ചാക്കുതുണിയില്‍ ചെളിപുരണ്ട വിരല്‍കുടിച്ചു വരണ്ടുറങ്ങുന്നു ഞങ്ങടെ പുതിയ തലമുറ; മുറയിതിങ്ങനെ തലയതെങ്ങനെ നേരെയാകുന്നു. പണ്ടുഞങ്ങള്‍ മരങ്ങളായി വളര്‍ന്നു മാനം മുട്ടിനിന്നു,തകര്‍ന്നു പിന്നെ യടിഞ്ഞു മണ്ണില്‍ തരിശുഭൂമിയുടെല്ലുപോലെ കല്ലുപോല്‍ കരിയായി കല്‍ക്കരി ഖനികളായി വിളയുമെങ്ങളെ പുതിയ ശക്തി ഭ്രമണശക്തി പ്രണവമാക്കാന്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ മൊഴിയുന്നു: 'ഖനി തുരക്കൂ,തുരന്നുപോയി പ്പോയിയെല്ലാം വെളിയിലെത്തിക്കൂ ഞങ്ങടെ വിളക്കു കത്തിക്കൂ ഞങ്ങടെ വണ്ടിയോടിക്കൂ ഞങ്ങള്‍ വേഗമെത്തട്ടെ നിങ്ങള്‍ വേഗമാകട്ടെ. നിങ്ങള്‍ പണിയെടുക്കിന്‍ നാവടക്കിന്‍, ഞങ്ങളാകട്ടെ,യെല്ലാം ഞങ്ങള്‍ക്കാകട്ടെ കല്ലു വീണുമുറിഞ്ഞ മുറിവില്‍ മൂത്രമിറ്റിച്ചു,മുറിപ്പാടിന്നു മേതോ സ്വപ്നമായുണര്‍ന്നു നീറുന്നു. കുഴിതുരന്നു തുരന്നു കുഴിയായ് തീര്‍ന്ന ഞങ്ങള്‍ കുഴിയില്‍നിന്നു വിളിച്ചുചോദിച്ചു: ഞങ്ങള്‍ക്കന്നമെവിടെ?എവിടെ ഞങ്ങടെ കരിപുരണ്ടു മെലിഞ്ഞ പൈതങ്ങള്‍? അവര്‍ക്കന്നമെവിടെ? നാണമെവിടെ? അന്തികൂടാന്‍ ചേക്കയെവിടെ? അന്തിവെട്ടത്തിരികൊളുത്താന്‍ എണ്ണയെവിടെ? അല്പമല്പമുറക്കെയായച്ചോദ്യമവിടെ കുഴിയിലാകെ മുഴങ്ങിനിന്നപ്പോള്‍ ഖനിയിടിഞ്ഞു മണ്ണിടിഞ്ഞു അടിയി ലായിയമര്‍ന്നു ചോദ്യം കല്‍ക്കരിക്കറയായി ചോദ്യം അതില്‍ മുടിഞ്ഞവരെത്രയാണെന്നോ? ഇല്ലില്ലറിവുപാടില്ല, വീണ്ടും ഖനിതുരന്നല്ലോ! ആവിവണ്ടികള്‍,ലോഹദണ്ഡുകള്‍ ലോഹനീതികള്‍,വാതകക്കുഴല്‍ വാരിയെല്ലുകള്‍,പഞ്ഞിനൂലുകള്‍ എണ്ണയാറുകള്‍,ആണികള്‍ നിലമിളക്കും കാളകള്‍, കളയെടുക്കും കയ്യുകള്‍ നിലവിളിക്കും വായകള്‍,നിലയുറയ്ക്കാ തൊടുവിലെച്ചിക്കുഴിയിലൊന്നായ് ച്ചെള്ളരിക്കുമ്പോള്‍നിങ്ങള്‍ വീണ്ടും ഭരണമായ് പണ്ടാരമായ് പല പുതിയ രീതികള്‍ പുതിയ ഭാഷകള്‍, പഴയ നീതികള്‍,നീതിപാലകര്‍ കഴുമരങ്ങള്‍ ചാട്ടവാറുകള്‍ കല്‍ത്തുറുങ്കുകള്‍ കപടഭാഷണ ഭക്ഷണം കനിഞ്ഞുതന്നൂ ബഹുമതി 'ഹരിജനങ്ങള്‍' ഞങ്ങളാഹാ: അവമതി യ്ക്കപലബ്ധിപോലെ ദരിദ്രദൈവങ്ങള്‍! അടിമ ഞങ്ങള്‍,ഹരിയുമല്ല,ദൈവമല്ല, മാടുമല്ല, ഇഴയുമെന്നാല്‍ പുഴുവുമല്ല, കൊഴിയുമെന്നാല്‍ പൂവുമല്ല,അടിമ ഞങ്ങള്‍. നടുവു കൂനിക്കൂനിയെന്നാല്‍ നാലുകാലില്‍ നടത്തമരുത് രണ്ടു കാലില്‍ നടന്നുപോയാല്‍ ചുട്ടുപൊള്ളിക്കും. നടുവു നൂര്‍ക്കണമെന്നു ചൊന്നാല്‍ നാവു പൊള്ളിക്കും. ഇടനെഞ്ചിലിവകള്‍ പേറാനിടംപോരാ കുനിയാനുമിടം പോരാ പിടയാനായ് തുടങ്ങുമ്പോള്‍ ചുട്ടുപൊള്ളിക്കുംഅടിമ ഞങ്ങള്‍ നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ? നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ? നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ ? നിങ്ങളറിയണമിന്നു ഞങ്ങള്‍ക്കില്ല വഴിയെന്ന് വേറെയില്ല വഴിയെന്ന്. എല്ലുപൊക്കിയ ഗോപുരങ്ങള്‍കണക്കു ഞങ്ങളുയര്‍ന്നിടും കല്ലു പാകിയ കോട്ടപോലെയുണര്‍ന്നു ഞങ്ങളു നേരിടും കുപ്പമാടക്കുഴിയില്‍ നിന്നും സര്‍പ്പവ്യൂഹമൊരുക്കി നിങ്ങടെ നേര്‍ക്കു പത്തിയെടുത്തിരച്ചുവരും അടിമ ഞങ്ങള്‍ വെന്തമണ്ണിന്‍ വീറില്‍നിന്നു മുറഞ്ഞെണീറ്റ കുറത്തി ഞാന്‍ കാട്ടുകല്ലിന്‍ കണ്ണുരഞ്ഞു പൊരി ഞ്ഞുയര്‍ന്ന കുറത്തി ഞാന്‍. എന്റെമുലയുണ്ടുള്ളുറച്ചു വരുന്ന മക്കള്‍ അവരെ നിങ്ങളൊടുക്കിയാല്‍ മുലപറിച്ചു വലിച്ചെറിഞ്ഞീ പുരമെരിക്കും ഞാന്‍ മുടിപറിച്ചു നിലത്തടിച്ചീക്കുലമടക്കും ഞാന്‍. കരിനാഗക്കളമഴിച്ച് കുറത്തി നില്‍ക്കുന്നു കാട്ടുപോത്തിന്‍ വെട്ടുപോലെ കാട്ടുവെള്ള പ്രതിമ പോലെ മുളങ്കരുത്തിന്‍ കൂമ്പുപോലെ കുറത്തി നില്‍ക്കുന്നു. |
2012, മാർച്ച് 26, തിങ്കളാഴ്‌ച
സാധാരണത്വത്തിന്റെ നിലപാടുതറയില്‍ |
![]() |
![]() |
![]() |
ഓര്‍മ്മ |
എഴുതിയത് പി രാമന്‍ |
![]() ജീവിതാനുഭവങ്ങള്‍ കാവ്യാനുഭവങ്ങളായി മാറുമ്പോള്‍ അവക്കു സംഭവിക്കുന്ന രാസപരിണാമം എന്താണ്?പൊതുവേ ആശയലോകത്തിനു പ്രാധാന്യം കൂടുതല്‍ നല്‍കുന്ന മലയാളകവിതയില്‍ ഇതു നിരീക്ഷിക്കാനുള്ള അവസരങ്ങള്‍ തുലോം കുറവാണ്.എങ്കിലും കണ്ടുവരുന്ന ചില രീതികള്‍ അനുഭവത്തെ മഹത്വപ്പെടുത്തുക,ദുരൂഹമാക്കുക,രാഷ്ട്രീയ സാംസ്കാരിക മാനങ്ങള്‍ നല്‍കി വിപുലീകരിക്കുക,സംഗീതം,ചിത്രം, നാടകം, ശില്പം,ചലച്ചിത്രം തുടങ്ങിയ മറ്റു കലകളുമായി ബന്ധപ്പെട്ട ഉപകരണങ്ങളുപയോഗിച്ച് മുഴക്കമുള്ളതാക്കുക,ഫലിതവും ഐറണിയുംകൊണ്ടു വക്രിപ്പിക്കുക എന്നിവയാണ്.ഇതിന്റെ ഫലമായി കവിതയിലെ അനുഭവതലത്തിന് അസാധാരണമാം വിധം അല്ലെങ്കില്‍ അമാനുഷികമാംവിധം കനം വക്കുന്നു.ചിലസന്ദര്‍ഭങ്ങളിലെങ്കിലും സാധാരണജീവിതാനുഭവങ്ങളെ സാധാരണവലിപ്പത്തോടെ കവിതയില്‍ കണ്ടുമുട്ടാന്‍ ആഗ്രഹിക്കാറുണ്ട്.അനുഭവത്തിന് അസാധാരണത്വം നല്‍കി കൊഴുപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുപോന്ന കവിയാണ് പുലാക്കാട്ടു രവീന്ദ്രന്‍.ഇതുവഴി തെളിമയും ഋജുതയും പുലാക്കാടിന്റെ കവിതക്കു കൈവരുന്നു-ആഴവും പരപ്പും കുറവാണ് എന്ന തോന്നലിനിടയിലും ആ കവിത വായനക്കാരനെ സന്തോഷിപ്പിക്കുന്നു.അനുഭവത്തെ പെരുപ്പിക്കല്‍ മാത്രമല്ല കാവ്യകലയുടെ ധര്‍മ്മം എന്ന് ഓര്‍മ്മിപ്പിക്കുന്നു. പുലാക്കാടിന്റെ കവിതയുടെ ഈ സവിശേഷനില ചില ഉദാഹരണങ്ങളിലൂടെ വിവരിക്കാന്‍ ശ്രമിക്കാം.മരിച്ചാല്‍ മനുഷ്യന്‍ എവിടെപ്പോകുന്നു എന്ന മനുഷ്യസാധാരണമായ കൌതുകം പുലാക്കാട് അവതരിപ്പിക്കുന്നതു നോക്കുക: പോയവര്‍തന്‍ കാലടികൂടി- പ്പതിവീലല്ലോ മണ്ണില്‍ അവര്‍ പോയതുമെങ്ങോട്ടാവാം അറിവീലറിവീലല്ലോ ഊരിയ കുപ്പായം,കണ്ണട ഉന്നാനുള്ളൊരു വടിയും ഇട്ടേച്ചാണവര്‍ പോയതുപോലും അത്ഭുതമത്ഭുതമല്ലേ? ഉണ്ടെഴുനേറ്റീടും മുമ്പേ ഒരുവിളികേട്ടാണവര്‍ പോയി പാതിയടങ്ങിയ പശിയും പറയാതുള്ളൊരു വാക്കും ഇത്രതിടുക്കത്തില്‍ പോയൊരു ദിക്കേതെന്നറിയാമോ? ഇവിടെ വിടര്‍ന്നീടാപ്പൂവുക ളവിടെ മണം വീശുന്നുണ്ടോ? ഇങ്ങില്ലാക്കിളികളുമവിടെ സംഗീതം പെയ്യുവതുണ്ടോ? എന്താണ് ഈവരികളുടെ സവിശേഷത? ഭാവനയുടെ അത്ഭുതകരമായ വൈചിത്ര്യം ഇവിടെയില്ല.മറിച്ച് സാധാരണത്വത്തിലാണ് ഊന്നല്‍.മറ്റൊരു കവിതയില്‍ (രോഗം) ഒരു രോഗിയുടെ മാനസികാവസ്ഥ,അതിന്റെ സാധാരണത്വത്തെ തലോടിക്കൊണ്ട് കവി ഇങ്ങനെ അവതരിപ്പിക്കുന്നു: അങ്ങോട്ടുമിങ്ങോട്ടും നെട്ടോട്ടമോടുന്നൊ- രാവിവണ്ടിക്കൊപ്പമായൊരെന്നെ ആകാശം നോക്കി മലര്‍ന്നുകിടക്കുവാന്‍ രോഗമേ നീയൊരാള്‍താന്‍ തുണപ്പൂ എന്നെയേതാണ്ടെനിക്കൊന്നുകാട്ടിത്തരാന്‍ നിന്നേപ്പോല്‍ മറ്റാര്‍ക്കു സാധിക്കുന്നു! എന്തിനെക്കുറിച്ചെഴുതുമ്പോഴും രവീന്ദ്രന്‍മാസ്റ്റര്‍ പുലര്‍ത്തുന്ന ഈ നില കവിതയെ എന്റെ വീട്ടകംപോലെ പ്രിയംകരമാക്കുന്നു.ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാഷ ഗ്രാമ്യമെന്നുവിശേഷിപ്പിക്കാവുന്ന ഒരു ചുരുള്‍ നിവര്‍ത്തുന്നത് നാം കാണുന്നു.ഉണ്ടെണീക്കുംമുമ്പുള്ളവിളികേള്‍ക്കലും ആകാശം നോക്കി മലര്‍ന്നുകിടക്കലും എന്നെ ഏതാണ്ടെനിക്കൊന്നു കാട്ടിത്തരലുമെല്ലാം കാവ്യശരീരത്തിലെ മര്‍മ്മങ്ങളാകുന്നു. ഒറ്റക്കിരിക്കുന്ന കുട്ടിയുടെ ഒരു ചത്രമാണ് കുട്ടി എന്ന കവിത. ബൊമ്മകളുടെ നടുവില്‍ ബലൂണുകളുടെ നടുവില്‍ പളുങ്കുഗോട്ടികള്‍,പമ്പരമൊരുപിടി പക്ഷിത്തൂവലിനരികില്‍ ഏകാന്തതയുടെ തടവില്‍ ചുരുണ്ടുചൂളിയിരിക്കുന്നുണ്ടൊരു കിളിന്തുജീവന്‍ നിഴലില്‍ ചുറ്റുമുള്ള വസ്തുക്കളുടെ സ്വഭാവത്തിനിണങ്ങുന്ന തരത്തില്‍ ചുരുണ്ടു ചൂളിയിരിക്കുന്ന ഒരു കിളിന്തുജീവനായികുട്ടിയെ കാണുന്നു.തന്റെ കാവ്യലോകത്തിലെ വസ്തുവഹകള്‍ക്കു യോജിച്ച തരത്തില്‍ ഭാഷ വിന്യസിക്കാനുള്ള ശ്രദ്ധ എവിടെയും കാണാം.ആ വസ്തുവഹകളാവട്ടെ മിക്കതും ഗ്രാമീണമായതുകൊണ്ട് കാവ്യഭാഷയും ഗ്രാമീണമാകുന്നു.ഇങ്ങനെ,അനുഭവത്തിന്റെ സാധാരണത്വത്തിലൂന്നിയുള്ള നില്പ്, ഗ്രാമീണമായ വസ്തുവഹകളുടെ സന്നിവേശം,ഭാഷയുടെ ഗ്രാമീണമായ അടരുകള്‍ എന്നിവ ചേര്‍ന്ന് പുലാക്കാട്ടു രവീന്ദ്രന്റെ കവിതയെ ശരിക്കും ഗ്രാമീണകവിതയാക്കിയിരിക്കുന്നു. ഈലോകത്തു ജീവിക്കാന്‍ പരിമിതമായ ഭൌതികവസ്തുക്കളേ വേണ്ടൂ,അപരിമിതമായ വൈകാരികബന്ധങ്ങളുണ്ടെങ്കില്‍ എന്നോര്‍മ്മിപ്പിക്കുന്നു പുലാക്കാടിന്റെ കവിത.ശേഷിച്ചകാലം കഴിഞ്ഞുകൂടാന്‍ പൊന്ന് ഒസ്യത്തായി തരണേയെന്ന് പോക്കുവെയിലിനോട് അപേക്ഷിക്കുകയാണ് പോക്കുവെയില്‍ എന്നകവിതയില്‍. പോക്കുവെയിലേ,പോക്കുവെയിലേ നിന്‍ പൊന്നായ പൊന്നെല്ലാം ഒസ്യത്തെഴുതി തന്നേച്ചുപോണേ,തന്നേച്ചു പോണേ അന്തിക്കു പക്ഷികള്‍ കൂടണയുമ്പോള്‍ ചന്തപിരിയുമ്പോള്‍ വേലതീരുമ്പോള്‍ പാടമൊഴിയുമ്പോള്‍ ചൂടുതാഴുമ്പോള്‍ വീടിന്റെ നേര്‍ക്കു വിചാരം നീളുമ്പോള്‍ പോക്കുവെയിലേ,പോക്കുവെയിലേ നിന്‍ പൊന്നായ പൊന്നെല്ലാം ഒസ്യത്തെഴുതി തന്നേച്ചുപോണേ,തന്നേച്ചു പോണേ പോകാതിരിക്കില്ല നീയെന്നു തീര്‍ച്ച ചാകാതിരിക്കില്ല ഞാനെന്നും തീര്‍ച്ച ചാവോളം ജീവിച്ചിരിക്കാനെനിക്കു പോക്കുവെയിലേ,പോക്കുവെയിലേ നിന്‍ പൊന്നായ പൊന്നെല്ലാംഒസ്യത്തെഴുതി തന്നേച്ചുപോണേ തന്നേച്ചു പോണേ പ്രകൃതി, വേലപൂരങ്ങള്‍,കുട്ടികളുടെ ലോകത്തുനിന്നുള്ള വസ്തുക്കള്‍,വിശ്വാസവും ആത്മീയതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍,ജനനമരണങ്ങള്‍ പോലുള്ള നിത്യജീവിത പ്രതിഭാസങ്ങള്‍എന്നിവ പുലാക്കാടിന്റെ കാവ്യലോകത്തു നാമെപ്പോഴും കണ്ടുമുട്ടുന്നു.സാധാരണത്വത്തിന്റെ നാട്ടുവെളിച്ചത്തിലാണ് ഇവയെല്ലാമെന്ന് നേരത്തേ സൂചിപ്പിച്ചു. ആത്മീയതപോലും അങ്ങനെയാണ്.ഉണ്ടോ ഇല്ലയോ എന്ന സംഘര്‍ഷമവതരിപ്പിക്കുന്ന പഴനിയില്‍ എന്ന കവിത നോക്കുക. ഭനീ വെറും നുണ',ഭനീയേ സത്യം'ഈ വാഗ്വാദത്തിന്‍ താഴ ്വരകളില്‍നിന്നും ഞാന്‍ ക്രമാലുയരുമ്പോള്‍ പെട്ടെന്നെന്‍ സൌന്ദര്യബോധത്തിന്റെ കണ്ണഞ്ചുന്നെന്‍ യുക്തിവാദത്തിന്‍ കയ്യും കൂമ്പുന്നു ഞാനോരാതെ. ഊരിവീഴുന്നൂ പുരം പൂച്ചേലുമുടുപ്പുക- ളോരോന്നുമൊരു ഹോമജ്വാലയാവുന്നൂ ജീവന്‍ എന്നിലെയറ്റംകാണാക്കരിനീരാഴിപ്പര- പ്പൊന്നാകെ യൊരൂ തീര്‍ത്ഥക്കുമ്പിളായ്തുളുമ്പുന്നൂ ഞാനെന്ന ബോധം വളഞ്ഞൊരു കാവടിയായി- ത്തീരുന്നു,കണ്‍പീലിമേല്‍ കര്‍പ്പൂരമലിയുന്നു അഗമ്യമല്ലാത്ത ഒരുയരമാണ് കവിക്ക് ആത്മീയാനുഭൂതി.ദൈവികത താഴ്ന്നിറങ്ങി വരികയാണെന്നും പറയാം.അമ്പാടിക്കുട്ടന്‍ എന്നകവിത നോക്കുക: കേവലമൊരു കല്ലായിരുണ്ട പാഴ്- ക്കോവിലില്‍ കിടന്നീടുവാന്‍ വയ്യാഞ്ഞോ പുല്‍ക്കുഴലുമായ് നീയൊലിച്ചെത്തുന്നു പൂഴിച്ചോറാടാനെന്റെ യമ്പാടിയില്‍ നിനച്ചിരിക്കാതെ ലഭിക്കുന്ന ഈ ഭാഗ്യം പൂമൂടല്‍ എന്ന കവിതയിലും കാണാം. അകത്തുനിന്നും ബന്ധിച്ചിട്ടൊരമ്പലവാതി- ലതിവിസ്മയമിപ്പോള്‍ തനിയേ തുറന്നല്ലോ മണ്ഡപത്തിലെ യോരോ മണിയുമതീത ജ- •ാന്തരങ്ങള്‍തന്‍ മന്ത്രമായിതാ മുഴങ്ങുന്നൂ ഇനിയേതമ്പും കൊള്ളാമെനിക്കെന്നായീ പൂന്തേന്‍ കിനിയും നറും പൂവായതു മാറിടുമല്ലോ. കാതരമിഴികളാല്‍ പൂമൂടിപ്പൂമൂടിയി- ക്കാടനെക്കാടാമ്പുഴ മൂര്‍ത്തിയാക്കുക ദേവീ. ദൈവമായിത്തന്നെയും മാറാവുന്നതേയുള്ളൂ എന്നൊരമര്‍ത്തിയ നര്‍മ്മം ഇവിടെയുണ്ട്.പ്രാദേശിക ദേവതകളാണ് കവിതകളിലെന്നതും ശ്രദ്ധിക്കാം. ചിരിച്ചിക്കാവിലമ്മയെക്കുറിച്ചുകൂടിയുണ്ട് കവിത.ചിരി വഴിപാടായ അമ്മയോട് എത്രചിരിച്ചിട്ടും കണ്ണീരിനറുതിയില്ല എന്നുക്ഷമാപണം ചെയ്യുകയാണു കവി. അസാധാരണത്വത്തിന്റെ മായികമായ ഉയരത്തില്‍ കവി കാണുന്നത് ഒന്നുമാത്രം-കവിത.കാവ്യകലയെക്കുറിച്ച് മലയാളത്തിലുണ്ടായ നല്ല കവിതകളിലൊന്നാണ് നീലക്കൊടുവേരി. കവിതേ നീയൊരു നീലക്കൊടുവേരി കറുത്ത വാവിന്‍ രാപ്പാതിയിലേ ഓരിലവിരിയും നീലക്കൊടുവേരി. പടം വിടര്‍ത്തിയ പാമ്പുകണക്കേ പത്രം വീശും നീലക്കൊടുവേരി. കാടു മറപ്പേന്‍ കാട്ടിലെ നാനാ ഭീതികളോടൊപ്പം കാണുന്നതു ഞാന്‍ കവിതേ നീയാം നീലക്കൊടുവേരി. വീടു മറപ്പേന്‍ വീട്ടിലെ നാനാ സൊല്ലകളോടൊപ്പം വിസ്മൃതിപൂകാതുള്ളതു നീയാം നീലക്കൊടുവേരി. പറിച്ചുനിന്നെക്കൈവശമാക്കാ- നെന്തൊരു പാടെന്നോ പിറന്ന പാടേയുള്ളൊരു ചന്തം ചുരന്നെടുക്കാഞ്ഞാല്‍ അഴിച്ചുവെപ്പേന്‍ ഞാനിന്നെന്റെ പുറം കോപ്പുകളെല്ലാം അരയിലൊരിത്തിരിനൂലുമുടുക്കാ- തണവേന്‍ നിന്‍ മുന്നില്‍ ഇരുണ്ട വാനം,മൂകത,വിജനത ഉതകിയ നേരമിതേ കുരുന്നുവിരല്‍ നീ നീട്ടിടുകെന്നുടെ ഇരുമ്പു പൊന്നാവാന്‍ ഗ്രാമീണഭാവനയിലെ അത്ഭുതസസ്യത്തെക്കുറിച്ചുള്ള മിത്തിനെ ഒന്നുനീട്ടിയെടുത്തതാണ് ഈ കവിത.ആടയാഭരണങ്ങളില്ലാതെ,വെച്ചുകെട്ടലുകളില്ലാതെ സമീപിച്ചാല്‍ കവിത കനിയുകതന്നെ ചെയ്യും.ഈകാഴ്ചപ്പാടാണ് പുലാക്കാടിന്റെ കവിതയെ ഇവ്വിധം ഋജുവാക്കിയത്. ആടയാഭരണങ്ങളോടുള്ള ഭ്രമക്കുറവാകാം ഗദ്യം ഉപയോഗിക്കാന്‍ രവീന്ദ്രന്‍ മാസ്റ്ററെ പ്രേരിപ്പിക്കുന്നത്.ആധുനിക കവിത ഗദ്യത്തില്‍ തകര്‍ത്തുപെയ്ത കാലത്താണ് ഈകവി തനതായ ഗദ്യം പ്രയോഗിച്ചത്.പൂരം എന്ന കവിത നോക്കാം: നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളി നില്‍ക്കുന്ന പൂരനിലാവ്. മുഖങ്ങളില്ലാത്ത പുരുഷാരത്തിന്റെ കടലിരമ്പം. മടിക്കുത്തഴിക്കുന്ന തെരുവുകള്‍ മനോരഥങ്ങളുടെ കുടമാറ്റങ്ങള്‍ നിലം തൊടാത്ത ബലൂണുകള്‍ നിലം വിടാത്ത ആനപ്പിണ്ടങ്ങള്‍ എന്തിനേറെ അത്രയും വിലപ്പെട്ടതെന്നു കരുതി നാം ഇരുമ്പുപെട്ടിയില്‍ സൂക്ഷിക്കുന്ന ജീവിതം ഇതാ ഈ പൂരപ്പറമ്പില്‍ വെറും വെടി. ആധുനികതയുടെ പൊതു ഗദ്യത്തില്‍ നിന്നും വ്യത്യസ്തമാണീ ഗദ്യം. പുലാക്കാട്ടു രവീന്ദ്രന്‍ മാസ്ററുടെ കവിതകളെക്കുറിച്ച് ധൃതിപിടിച്ചെഴുതിയ ഒരു കുറിപ്പാണിത്. ചുണ്ടില്‍ മായാതെ നില്‍ക്കുന്ന വരികള്‍ ഉദ്ധരിക്കാന്‍ കിട്ടിയ ഒരവസരം എന്നുമാത്രം.ആത്മാര്‍ത്ഥതയുടെ മുറുക്കമിയന്ന രവീന്ദ്രകവിത അലസവായനക്കുള്ളതല്ലെന്ന തിരിച്ചറിവോടെ ഇതവസാനിപ്പിക്കട്ടെ. |
2012, മാർച്ച് 23, വെള്ളിയാഴ്‌ച
SREEKUMAR * ഇലഞ്ഞി - 12 minutes ago ഇന്നാരും കഥ പറഞ്ഞില്ലേ? എങ്കില്‍ ഒരു ടോള്‍സ്റ്റോയികഥ കേട്ടുകൊള്ളൂ കൂട്ടുകാരേ...
അമ്മകുറെ മുന്തിരിങ്ങ വാങ്ങിക്കൊണ്ടുവന്നു. ഉച്ചഭക്ഷണത്തിനുശേഷം
കുട്ടികള്‍ക്കു കൊടുക്കാനാണു്. അവ ഒരു പാത്രത്തിലാക്കി
മേശപ്പുറത്തുവെച്ചു.ഏറ്റവും ഇളയ മകന്‍ വാന്യ അതു് കണ്ടു. മുന്തിരിങ്ങ അവന്‍
ആദ്യമായി കാണുകയാണു്. ഒരെണ്ണം എടുത്തു മണത്തുനോക്കി. കൊതിപ്പിക്കുന്ന മണം
തന്നെ. ഒരെണ്ണം തിന്നു നോക്കണം..ആരും സമീപത്തില്ലാത്ത തക്കം നോക്കി ഒരു
മുന്തിരിങ്ങ എടുത്തു തിന്നു.
ഭക്ഷണത്തിനുള്ള സമയമായി.അമ്മ എല്ലാവരേയും വിളിച്ചു.അച്ഛനും മക്കളും തീന്‍മേശക്കു ചുറ്റിനുമിരുന്നു. അപ്പോള്‍ അമ്മയ്ക്ക് ഒരു സംശയം.മുന്തിരിങ്ങയില്‍ ആരോ കൈവെച്ചിരിക്കുന്നു.
"മക്കളേ നിങ്ങളാരെങ്കിലും മുന്തിരിങ്ങ എടുത്തു തിന്നോ? "
എല്ലാ കുട്ടികളും ചേര്‍ന്നു് പറഞ്ഞു-"ഇല്ല ഞങ്ങളാരും എടുത്തില്ല."
വാന്യയുടെ മുഖം ചെമ്പരത്തിപ്പൂ പോലെ ചുവന്നു.അവനും ഉറക്കെ വിളിച്ചു പറഞ്ഞു : " ഞാന്‍ മുന്തിരിങ്ങ തിന്നില്ല."
അച്ഛന്‍ അപ്പോള്‍ പറഞ്ഞു."നിങ്ങളാരും തിന്നില്ല എന്നു പറയുന്നു. അപ്പോള്‍ ഒരെണ്ണം എവിടെ പോയി?"
"നിങ്ങള്‍ കുട്ടികളല്ലേ.. തിന്നാലും കുഴപ്പമൊന്നുമില്ല. പക്ഷേ ഒരു കാര്യം ഓര്‍ത്തെനിക്കു് പേടി തോന്നുന്നു."
"എന്താ? "എല്ലാവരും ആകാക്ഷയോടെ ചോദിച്ചു.
അച്ഛന്‍ പറഞ്ഞു ".മുന്തിരിങ്ങയില്‍ ഒരു കുരുവുണ്ടു്.അതു് ആരെങ്കിലും വിഴുങ്ങിയാല്‍ നാളേയ്ക്കു് അവന്‍ മരിച്ചുപോകും. അതോര്‍ത്താണു് എനിക്കു് പേടി."
ഇതുകേട്ടപ്പോള്‍ വാന്യയുടെ മുഖം വാടി. അവന്‍ ഉറക്കെ പറഞ്ഞു.
"ഞാന്‍ കുരു തിന്നില്ലച്ഛാ..ഞാന്‍ അതു് പുറത്തേക്കു് ജനലിലൂടെ വലിച്ചെറിഞ്ഞല്ലോ"..
ഇതു് കേട്ടു് അച്ഛനും അമ്മയും കുട്ടികളും ചേര്‍ന്നു് ചിരിച്ചു.എന്നാല്‍ വാന്യ മാത്രം ചിരിച്ചില്ല. അവന്‍ കരഞ്ഞു.

അമ്മകുറെ മുന്തിരിങ്ങ വാങ്ങിക്കൊണ്ടുവന്നു. ഉച്ചഭക്ഷണത്തിനുശേഷം
കുട്ടികള്‍ക്കു കൊടുക്കാനാണു്. അവ ഒരു പാത്രത്തിലാക്കി
മേശപ്പുറത്തുവെച്ചു.ഏറ്റവും ഇളയ മകന്‍ വാന്യ അതു് കണ്ടു. മുന്തിരിങ്ങ അവന്‍
ആദ്യമായി കാണുകയാണു്. ഒരെണ്ണം എടുത്തു മണത്തുനോക്കി. കൊതിപ്പിക്കുന്ന മണം
തന്നെ. ഒരെണ്ണം തിന്നു നോക്കണം..ആരും സമീപത്തില്ലാത്ത തക്കം നോക്കി ഒരു
മുന്തിരിങ്ങ എടുത്തു തിന്നു.
ഭക്ഷണത്തിനുള്ള സമയമായി.അമ്മ എല്ലാവരേയും വിളിച്ചു.അച്ഛനും മക്കളും തീന്‍മേശക്കു ചുറ്റിനുമിരുന്നു. അപ്പോള്‍ അമ്മയ്ക്ക് ഒരു സംശയം.മുന്തിരിങ്ങയില്‍ ആരോ കൈവെച്ചിരിക്കുന്നു.
"മക്കളേ നിങ്ങളാരെങ്കിലും മുന്തിരിങ്ങ എടുത്തു തിന്നോ? "
എല്ലാ കുട്ടികളും ചേര്‍ന്നു് പറഞ്ഞു-"ഇല്ല ഞങ്ങളാരും എടുത്തില്ല."
വാന്യയുടെ മുഖം ചെമ്പരത്തിപ്പൂ പോലെ ചുവന്നു.അവനും ഉറക്കെ വിളിച്ചു പറഞ്ഞു : " ഞാന്‍ മുന്തിരിങ്ങ തിന്നില്ല."
അച്ഛന്‍ അപ്പോള്‍ പറഞ്ഞു."നിങ്ങളാരും തിന്നില്ല എന്നു പറയുന്നു. അപ്പോള്‍ ഒരെണ്ണം എവിടെ പോയി?"
"നിങ്ങള്‍ കുട്ടികളല്ലേ.. തിന്നാലും കുഴപ്പമൊന്നുമില്ല. പക്ഷേ ഒരു കാര്യം ഓര്‍ത്തെനിക്കു് പേടി തോന്നുന്നു."
"എന്താ? "എല്ലാവരും ആകാക്ഷയോടെ ചോദിച്ചു.
അച്ഛന്‍ പറഞ്ഞു ".മുന്തിരിങ്ങയില്‍ ഒരു കുരുവുണ്ടു്.അതു് ആരെങ്കിലും വിഴുങ്ങിയാല്‍ നാളേയ്ക്കു് അവന്‍ മരിച്ചുപോകും. അതോര്‍ത്താണു് എനിക്കു് പേടി."
ഇതുകേട്ടപ്പോള്‍ വാന്യയുടെ മുഖം വാടി. അവന്‍ ഉറക്കെ പറഞ്ഞു.
"ഞാന്‍ കുരു തിന്നില്ലച്ഛാ..ഞാന്‍ അതു് പുറത്തേക്കു് ജനലിലൂടെ വലിച്ചെറിഞ്ഞല്ലോ"..
ഇതു് കേട്ടു് അച്ഛനും അമ്മയും കുട്ടികളും ചേര്‍ന്നു് ചിരിച്ചു.എന്നാല്‍ വാന്യ മാത്രം ചിരിച്ചില്ല. അവന്‍ കരഞ്ഞു.
2012, മാർച്ച് 22, വ്യാഴാഴ്‌ച
SREEKUMAR * ഇലഞ്ഞി - 8:35 AM
കാളം പോലെ കുസുമധനുഷോ ഹന്ത പൂങ്കോഴി കൂകീ
ചോളം പോലെ ചിതറിവിളറീ താരകാണാം നികായം
താളം പോലെ പുലരിവനിതയ്ക്കാഗതൗ ചന്ദ്രസൂര്യൗ
നാളം പോലെ നളിനകുഹരാദുല്‍ഗതാ ഭൃംഗരാജിഃ
ഉണ്ണുനീലിസന്ദേശത്തിലെ മനോഹരമായ ഒരു പ്രഭാതവര്‍ണ്ണന.കാമദേവന്റെ കാഹളമെന്നപോലെ പൂവന്‍കോഴി കൂകി. നക്ഷത്രങ്ങള്‍ ചോളമലര്‍പോലെ
ചിന്നിച്ചിതറിക്കിടന്നു. പുലരിവനിതയ്ക്കുള്ള താളമെന്നപോലെ സൂര്യചന്ദ്രന്മാര്‍ ഇരുഭാഗത്തും വന്നുചേര്‍ന്നു.താമരപ്പൂവിനുള്ളില്നിന്നു ് വണ്ടിന്‍കൂട്ടം ദീപനാളം പോലെ ഉയര്‍ന്നുവന്നു.ഉപമയാണന്നു തോന്നുവെങ്കിലും ഉല്‍പ്രേക്ഷയ്ണു് നാലിടത്തും.
പുവന്‍കോഴി കൂകുന്നതും നക്ഷത്രങ്ങള്‍ നിറം മങ്ങികാണപ്പെടുന്നതും സൂര്യചന്ദ്രന്മാരെ ഒരേ സമയം കിഴക്കും പടിഞ്ഞാറുമായി കാണുന്നതും ഭൃംഗരാജി താമരപ്പുവില്‍നിന്നു് പുറത്തുചാടുന്നതും പ്രഭാതത്തില്‍ സാധാരണമെങ്കിലും കവി അവയെ എത്ര മനോഹരമായി കണ്ടിരിക്കുന്നു.
ശോഭ നമ്പൂതിരിപ്പാട് - പ്രൊഫസറുടെയും ശ്രീകുമാറിന്‍റെയും ശ്ളോകങ്ങള്‍ വളരെ നന്നായിരിക്കുന്നു...ചോളം പോലെ ചിതറിവിളറീ താരകാണാം നികായം
താളം പോലെ പുലരിവനിതയ്ക്കാഗതൗ ചന്ദ്രസൂര്യൗ
നാളം പോലെ നളിനകുഹരാദുല്‍ഗതാ ഭൃംഗരാജിഃ
ഉണ്ണുനീലിസന്ദേശത്തിലെ മനോഹരമായ ഒരു പ്രഭാതവര്‍ണ്ണന.കാമദേവന്റെ കാഹളമെന്നപോലെ പൂവന്‍കോഴി കൂകി. നക്ഷത്രങ്ങള്‍ ചോളമലര്‍പോലെ
ചിന്നിച്ചിതറിക്കിടന്നു. പുലരിവനിതയ്ക്കുള്ള താളമെന്നപോലെ സൂര്യചന്ദ്രന്മാര്‍ ഇരുഭാഗത്തും വന്നുചേര്‍ന്നു.താമരപ്പൂവിനുള്ളില്നിന്നു
പുവന്‍കോഴി കൂകുന്നതും നക്ഷത്രങ്ങള്‍ നിറം മങ്ങികാണപ്പെടുന്നതും സൂര്യചന്ദ്രന്മാരെ ഒരേ സമയം കിഴക്കും പടിഞ്ഞാറുമായി കാണുന്നതും ഭൃംഗരാജി താമരപ്പുവില്‍നിന്നു് പുറത്തുചാടുന്നതും പ്രഭാതത്തില്‍ സാധാരണമെങ്കിലും കവി അവയെ എത്ര മനോഹരമായി കണ്ടിരിക്കുന്നു.
2012, മാർച്ച് 14, ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)