2012, ഏപ്രിൽ 22, ഞായറാഴ്‌ച

 കുട്ടികള്‍ക്കൊരു കഥ

ഇന്നൊരു ഈസോപ്പുകഥയാകട്ടെ, അല്ലേ കൂട്ടുകാരേ...

ഒരച്ഛനു് രണ്ടു മക്കളുണ്ടായിരുന്നു.
രണ്ടു പൊന്മക്കളായ പെണ്മക്കള്‍.
പ്രായമായപ്പോള്‍ അവരെ കല്യാണം കഴിച്ചുകൊടുത്തു.
മുത്തമകളെ ഒരു തോട്ടക്കാരനും ഇളയവളെ ഒരു കുശവനുമാണു് വിവാഹം ചെയ്തതു്.
അവര്‍ ഭര്‍ത്താക്കന്മാരുടെ കൂടെ ജീവിതമാരംഭിച്ചതോടെ ഈ അച്ഛന്‍ വീട്ടില്‍ തനിച്ചായി എന്നു് പറയേണ്ടതില്ലല്ലോ.
പിന്നീടു് വസന്തകാലം വന്നു.
തനിച്ചിരുന്നു് മടുത്ത അച്ഛനു് മക്കളെ കാണാന്‍ മോഹമായി.
അയാള്‍ ആദ്യത്തെ മകളുടെ വീട്ടിലെത്തി.
"എങ്ങനെയിരിക്കുന്നു മകളേ..നിനക്കും ഭര്‍ത്താവിനും സുഖം തന്നെയല്ലേ?"
" അതെയച്ഛാ.. ഞങ്ങള്‍ക്കാവശ്യമുള്ളതെല്ലാം ഇവിടെയുണ്ടു്.അതിനാല്‍ സുഖമായി കഴിയുന്നു.ഒരാഗ്രഹമേ ഇപ്പോഴുള്ളു.നല്ല ഒരു മഴ കിട്ടിയിരുന്നുവെങ്കില്‍ ഈ ചെടികള്‍ക്കു് ഉപകാരമായേനെ."
പിന്നീടു് അച്ഛന്‍ രണ്ടാത്തെ മകളുടെ വീട്ടിലെത്തി.
"എന്തുണ്ടു് മോളേ വിശേഷങ്ങള്‍? സുഖമായിരിക്കുന്നോ? കാലാവസ്ഥയും വളരെ നന്നായിരിക്കുന്നു അല്ലേ?"
"ദൈവകൃപയാല്‍ സുഖമായി കഴിയുന്നു അച്ഛാ..വേണ്ടത്ര മണ്‍പാത്രങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയ കാലാവസ്ഥ തന്നെ.
അടുത്തെങ്ങും മഴ പെയ്യരുതേ എന്നാണു് എന്റെ ഏക പ്രാര്‍ത്ഥന."
.മകള്‍ പറഞ്ഞതു് കേട്ട അച്ഛന്‍ ആശ്ചര്യത്തോടെ പറഞ്ഞു.
"ദൈവമേ!  നിനക്കു് ഈ കാലാവസ്ഥ തുടരണമെന്നാണു് പ്രാര്‍ത്ഥന. നിന്റെ ചേച്ചിക്കാണെങ്കില്‍ ഉടനൊരു മഴ പെയ്യണമെന്നും.
അപ്പോള്‍ നിങ്ങളുടെ അച്ഛനെന്ന നിലയില്‍ ഞാനെന്താണു് ദൈവത്തോടു് പ്രാര്‍ത്ഥിക്കുക?"
ദൈവം എന്തു ചെയ്യും കൂട്ടുകാരേ....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ